‘ഒരു രക്ഷിതാവെന്ന നിലയിൽ ഏറെ പ്രയാസകരമായ ഒരു ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്’; ശ്രദ്ധനേടി പൃഥ്വിരാജിന്റെ വാക്കുകൾ
മാതാപിതാക്കൾ മക്കളോട് തുറന്നുസംസാരിക്കേണ്ടതിന്റെയും കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടി നടൻ പൃഥ്വിരാജ്. 11 വയസ്സുള്ള മകളുടെ അച്ഛനെന്ന നിലയിൽ നേരിടുന്ന ആശങ്കകളും ഉത്തരവാദിത്തങ്ങളും പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. ഹിന്ദി ചിത്രം ‘ദായ്റ’ യുടെ ട്രെയിലർ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു താരം.
സുരക്ഷിതമായതും സുരക്ഷിതമല്ലാത്തതുമായ സാഹചര്യങ്ങളെക്കുറിച്ച് കുട്ടികളോട് കൃത്യമായി സംസാരിക്കേണ്ട സമയമാണിതെന്ന് പൃഥ്വിരാജ് പറഞ്ഞു. കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണം പെൺകുട്ടികളിൽ മാത്രം ഒതുങ്ങരുതെന്നും ആൺകുട്ടികളോടും ഇതേ രീതിയിൽ തുറന്ന് സംസാരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയെക്കുറിച്ചും മാതാപിതാക്കളുടെ ഉത്തരവാദിത്തത്തെക്കുറിച്ചുമുള്ള താരത്തിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടിയിട്ടുണ്ട്.
പൃഥ്വിരാജിന്റെ വാക്കുകൾ
എനിക്ക് 11 വയസ്സുള്ള ഒരു മകളുണ്ട്. ഒരു രക്ഷിതാവെന്ന നിലയിൽ ഏറെ പ്രയാസകരമായ ഒരു ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. സുരക്ഷിതമായത് എന്താണ്, അല്ലാത്തത് എന്താണ് എന്നതിനെക്കുറിച്ച് അവളോട് സംസാരിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. നാം ജീവിക്കുന്നത് പൂർണമായും നിഷ്‌കളങ്കമായ ഒരു ലോകത്തല്ല എന്നതാണ് യാഥാർഥ്യം. ഒരു പൗരനെന്ന നിലയിൽ നമ്മുടെ മക്കളോട് സംസാരിക്കുന്നതിനപ്പുറം നമുക്ക് എന്താണ് ചെയ്യാൻ കഴിയുക എന്നതാണ് ചോദ്യം. ആദ്യം നമ്മൾ തന്നെ തെറ്റ് ചെയ്യാതിരിക്കുക. ഇത്തരത്തിലുള്ള സംഭാഷണങ്ങൾ പെൺകുട്ടികളോട് മാത്രം പോരാ. ആൺകുട്ടികളോടും അത്രതന്നെ ശക്തമായി സംസാരിക്കണം. ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തം ആർക്കെങ്കിലും ഉണ്ടെന്ന് പറയേണ്ടിവന്നാൽ അത് മാതാപിതാക്കളായ നമ്മൾക്കാണ്. ഈ സന്ദേശം സമൂഹത്തിൽ ഉറക്കെ പറയാനും അതിന്റെ ദീപശിഖ മുന്നോട്ട് കൊണ്ടുപോകാനും മുൻകൈ എടുക്കേണ്ടത് നമ്മളാണ്.
‘ഡെമോക്രസി’യോ ആൾക്കൂട്ട വിചാരണയോ? ബിഗ് ബോസ് ഹൗസിലെ സംഭവങ്ങളിൽ വിമർശനവുമായി അഖിൽ മാരാർ
‘സൈബർ അറ്റാക്കിന് ശേഷം ആത്മഹത്യ ചെയ്യാൻ വരെ തോന്നി’; ബിഗ് ബോസ് വീട്ടിൽ അഞ്ജലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ