Tuesday, 11 August 2026
‘Honest storytelling is a powerful means of change
04:46:42 PM IST
Voices

ദക്ഷിണേഷ്യയില്‍ വരാനിരിക്കുന്നത് ഇന്ത്യയും പാകിസ്ഥാനും ചൈനയും ഉള്‍പ്പെടുന്ന ‘ജലയുദ്ധം’

Southlive 16 July 2026, 2:40 pm
SHARE

കെ സഹദേവന്‍

രാജ്യാന്തര ജല തര്‍ക്കങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തല്‍. ദക്ഷിണേഷ്യയില്‍ ഇന്ത്യയും പാകിസ്ഥാനും ഈ ജല യുദ്ധത്തിലെ മുഖ്യ പങ്കാളികളാകും. ഈ ജലയുദ്ധത്തിലെ മറ്റൊരു പ്രധാന നടന്‍ ചൈനയായിരിക്കും. ഇന്ത്യയും പാകിസ്ഥാനും ചേര്‍ന്ന് ചൈനയെ ഇതില്‍ പങ്കാളിയാക്കും; അല്ലെങ്കില്‍ ചൈന സ്വയം അതിലേക്ക് കടന്നുവരും.

ദക്ഷിണേഷ്യയില്‍ ജലദൗര്‍ലഭ്യം അനുഭവിക്കുന്ന മറ്റൊരു രാജ്യമാണ് ബംഗ്ലാദേശ്. ടീസ്റ്റ നദിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തന്നെ ചില മുന്നേറ്റങ്ങള്‍ നടത്തിക്കഴിഞ്ഞിരിക്കുന്നു. കോംപ്രഹൈന്‍സീവ് മാനേജ്‌മെന്റ് ആന്റ് റെസ്റ്റോറേഷന്‍ പ്രൊജക്ട് എന്ന പേരില്‍ ടീസ്റ്റ നദിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബംഗ്ലാദേശ് തുടക്കം കുറിച്ചിരിക്കുന്നു. ചൈനയുടെ ആശീര്‍വ്വാദം ഇക്കാര്യത്തില്‍ അവര്‍ക്ക് ഉണ്ട്.

ഈ ജല തര്‍ക്കങ്ങള്‍ ദക്ഷിണേഷ്യയ്ക്ക് പൊതുവിലും, ഇന്ത്യയ്ക്ക് സവിശേഷമായും വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കാലാവസ്ഥാ പ്രതിസന്ധി കൂടുതല്‍ ശക്തമാകുന്നതോടെ ഇവ കൂടുതല്‍ പ്രകടമാകാന്‍ തുടങ്ങും. ജല വിഭവ ഡാറ്റകള്‍ നദീതട രാഷ്ട്രങ്ങളുമായി പങ്കുവെക്കാന്‍ വിസമ്മതിക്കുന്ന തരത്തിലുള്ള നിസ്സാര നയതന്ത്ര ഇടപെടലുകളാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ഒരിക്കലും നടത്തിയിട്ടില്ലാത്ത തരംതാണ പ്രവൃത്തിയാണത്. ഇരു രാജ്യങ്ങളും തമ്മില്‍ മുന്‍കാലങ്ങളില്‍ യുദ്ധങ്ങള്‍ നടത്തിയിരുന്നപ്പോള്‍ പോലും 1960-ലെ സിന്ധു നദീജല കരാറിനെ ബാധിക്കുകയുണ്ടായിട്ടില്ല.

ആണവോര്‍ജ്ജ നിലയങ്ങളുമായി ബന്ധപ്പെട്ട ഡാറ്റകള്‍ അടക്കം ഉഭയകക്ഷി കരാര്‍ പ്രകാരം പരസ്പരം കൈമാറുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം. 1991 മുതല്‍, ഉഭയകക്ഷി ആണവ സൗകര്യങ്ങളുടെ പട്ടിക കൈമാറ്റം അംഗീകരിച്ചതിനുശേഷം, ഇന്ത്യയും പാകിസ്ഥാനും എല്ലാ വര്‍ഷവും ജനുവരി 1 ന് അതത് പട്ടികകള്‍ കൈമാറ്റം ചെയ്യുന്നുവെന്ന് മനസ്സിലാക്കേണ്ടതുണ്ട്. സമാനമായ രീതിയില്‍ ജല ഡാറ്റകളും പരസ്പരം കൈമാറ്റം ചെയ്യേണ്ടതുണ്ട്.

കാരണം ഇരു രാജ്യങ്ങളും ഒരേ നാഗരികതയുടെ കീഴില്‍ പരിപോഷിച്ചുവരുന്ന ഒരൊറ്റ സമൂഹമാണ്.

‘ദേശീയ മുസ്ലീം’ ആകാനുള്ള തത്രപ്പാടില്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധിയായി സേവനമനുഷ്ഠിച്ചിരുന്ന സയ്യിദ് അക്ബറുദ്ദീന്‍ മറന്നുപോകുന്നത് ഇതാണ്. ‘ദ ട്രിബ്യൂണ്‍’ പത്രത്തില്‍ അദ്ദേഹം എഴുതിയ ലേഖനം സിന്ധു നദീജല കരാറിനെ കേവല സാങ്കേതികത്വത്തില്‍ നോക്കിക്കാണാന്‍ ശ്രമിക്കുന്നത് ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ദീര്‍ഘകാല താല്‍പ്പര്യങ്ങള്‍ക്ക് വിഘാതമാകും എന്ന് വ്യക്തമായിത്തന്നെ പറയേണ്ടതുണ്ട്.

Read More
s
Southlive
View all posts →