വെള്ളാപ്പള്ളിയെന്ന വെറുപ്പിന്റെ വിഷ വ്യാപാരി

പിണറായി വിജയന്‍ തലയിലെടുത്തുവെച്ച സിപിഎമ്മിന്റെ തലയ്ക്ക് മുകളിലെ ഡെമോക്ലീസിന്റെ വാളായിരുന്നു വെള്ളാപ്പള്ളി നടേശനെന്ന വെറുപ്പിന്റെ വ്യാപാരി. തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഉച്ചിയില്‍ കുത്തി തന്നെയത് വീണിട്ടും വെള്ളാപ്പള്ളിയെ തള്ളിക്കളയാന്‍ സിപിഎമ്മിന് കഴിഞ്ഞില്ല. ഇന്നത് വംശവെറിയുടെ പുളിച്ചു തികട്ടിയ വിഭജന രാഷ്ട്രീയം മടിക്കാതെ കേരള സമൂഹത്തിലേക്ക് വഹിപ്പിക്കുമ്പോള്‍ ഇടതുപക്ഷം ആടിയുലയുന്നത് അര്‍ഹിക്കാത്ത സ്ഥാനം ഏതോ ഒരു ഘട്ടത്തില്‍ ഉള്ളംകയ്യില്‍ കൊണ്ടുകൊടുത്തതിന്റെ ബാക്കിപത്രമായാണ്.

വെള്ളാപ്പള്ളി നടേശന്‍ ജാതീയതയുടെ കോമരം തുള്ളി മലയാളികളുടെ മനസില്‍ വിഷം നിര്‍ത്താതെ ചീറ്റുകയാണ്. പിണറായി സര്‍ക്കാരിനെ പുകഴ്ത്തിയും പൊതിഞ്ഞുപിടുച്ചുമെന്ന വ്യാജേനെ കേരളത്തില്‍ വര്‍ഗീയത പച്ചയ്ക്ക് പറയുകയാണ്. മുസ്ലീം പേരുള്ളവരെ തീവ്രവാദിയാക്കിയും മലപ്പുറത്തെ താലിബാനാക്കിയും വെള്ളാപ്പള്ളി നടേശന്‍ കേരള രാഷ്ട്രീയത്തില്‍ സംഘപരിവാരത്തിന്റെ ആട്ടമാടുകയാണ്. അത് ഇടത് പക്ഷത്തിന്റെ ചെലവിലെന്ന് തോന്നിപ്പിയ്ക്കുന്ന വിധം അയാള്‍ സംഘരാഷ്ട്രീയത്തിന്റെ വെറുപ്പ് കേരളത്തില്‍ നിറയ്ക്കുകയാണ്.

Read more

‘തൊട്ടുകൂടായ്മയുടെ വികൃതമുഖ’മെന്ന പേരില്‍ എസ്എന്‍ഡിപി യോഗത്തിന്റെ മുഖമാസിക യോഗനാദം വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറില്‍ കയറ്റിയ സംഭവത്തിലെ വിവാദങ്ങളെ വിമര്‍ശിച്ച് തനിക്ക് അയിത്തം കല്‍പ്പിക്കുന്നുവെന്ന വാദഗതികള്‍ ഒരു വശത്ത് നടത്തുമ്പോഴാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെള്ളാപ്പള്ളിയുടെ നിലതെറ്റി മാടമ്പി സ്വഭാവം വീണ്ടും വീണ്ടും പുറത്തുവരുന്നത്. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് നേര്‍ക്ക് മാറ്റിപ്പോടായെന്ന് പറഞ്ഞു അറപ്പുളവാക്കുന്ന അംഗചലനം നടത്തി പിന്നീട് ആ മാധ്യമ പ്രവര്‍ത്തകന്റെ പേര് പറഞ്ഞു അയാളെ തീവ്രവാദിയാക്കി അവതരിപ്പിച്ച് വെള്ളാപ്പള്ളി നടനം തുടരുകയാണ്.