'ഫോനി' ഇന്ന് ഒഡിഷാ തീരം തൊടും; വേഗം 200 കിലോമീറ്റര്‍, 11.5 ലക്ഷം പേരെ ഒഴിപ്പിക്കുന്നു

അതിതീവ്ര ചുഴലിക്കാറ്റായി മാറിയ “ഫോനി” ഇന്ന് ഉച്ചയോടെ ഒഡിഷയിലെ പുരിയില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഫോനിയില്‍ നിന്ന് രക്ഷ തേടി ഒഡിഷയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ 11.5 ലക്ഷം പേരെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങി. ഇതിനോടകം മൂന്നര ലക്ഷം പേരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.

തീരത്തു നിന്ന് 430 കിലേമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിലുള്ള ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്ക് 12-നും രണ്ടിനുമിടയില്‍ പുരിക്ക് സമീപം കര തൊടുമെന്നാണ് നിഗമനം.

സംസ്ഥാനത്ത് 900 അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. നാവികസേനയുടെയും തീരസേനയുടെയും സംഘങ്ങളെയും ദേശീയ ദുരന്തപ്രതികരണ സേനയുടെ 78 സംഘങ്ങളെയും വിന്യസിപ്പിച്ചിട്ടുണ്ട്. നാഷണല്‍ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയുടെ (എന്‍.സി.എം.സി) സഹായവും സംസ്ഥാന സര്‍ക്കാര്‍ തേടിക്കഴിഞ്ഞു.

പത്തുലക്ഷം പേരെ പാര്‍പ്പിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് ഇന്നലെ അറിയിച്ചിരുന്നു.

ഒഡീഷയിലെ ഒമ്പത് ജില്ലകള്‍ക്ക് പുറമെ ആന്ധ്രപ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് പട്‌ന-എറണാകുളം എക്‌സ്പ്രസ് ഉള്‍പ്പെടെ 223 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി.