അവനെ ബെഞ്ചിലിരുത്തിയിട്ട് ജയിക്കാമെന്ന് കരുതിയോ; അനുഭവിച്ചോ എന്ന് ഫുട്‌ബോള്‍ ഇതിഹാസം

പോര്‍ച്ചുഗല്‍ ലോകകപ്പില്‍നിന്ന് പുറത്തായതിന് പിന്നാലെ കണ്ണീരോടെ ഗ്രൗണ്ട് വിടുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രം കായിക പ്രേമികള്‍ക്ക് നൊമ്പരമായിരുന്നു. ക്വാര്‍ട്ടറിന്റെ ആദ്യ പകുതിയില്‍ ക്രിസ്റ്റ്യാനോയെ സൈഡ് ബെഞ്ചിലിരുത്തിയ കോച്ചിന്റെ തീരുമാനം തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു മത്സരഫലം.

ഇപ്പോഴിതാ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്ത കോച്ച് ഫെര്‍ണാണ്ടോ സാന്റോസിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ് പോര്‍ച്ചുഗീസ് ഇതിഹാസ താരം ലൂയിസ് ഫിഗോ. ക്രിസ്റ്റ്യാനോയെ ബെഞ്ചില്‍ ഇരുത്തിയത് തെറ്റായിപ്പോയെന്നും അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ടീം മാനേജ്മെന്റിനും പരിശീലകനും ഒഴിയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തി നിങ്ങള്‍ക്ക് ലോകകപ്പ് ജയിക്കാനാകില്ല. സ്വിറ്റ്സര്‍ലാന്‍ഡിനെതിരായ വിജയം ഗംഭീരമായിരുന്നു. എന്നാല്‍, അത് എല്ലാ കളിയിലും ആവര്‍ത്തിക്കാനാകുമോ? ഇല്ല. ക്രിസ്റ്റ്യാനോയെ ബഞ്ചിലിരുത്തിയത് തെറ്റായിരുന്നു. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം കോച്ചിനും മാനേജ്മെന്റിനുമാണ്- ലൂയിസ് ഫിഗോ പറഞ്ഞു.

ജോർജിന റോഡ്രിഗസ് ഫെർണാണ്ടോ സാന്റോസിനെ കുറ്റപ്പെടുത്തി ക്രിസ്റ്റ്യാനോയുടെ കാമുകി  കാമുകി ജോർജിന റോഡ്രിഗസ് രംഗത്തുവന്നിരുന്നു.  “ഇന്ന്, നിങ്ങളുടെ സുഹൃത്തും പരിശീലകനും തെറ്റായ തീരുമാനമാണ് എടുത്തത്, നിങ്ങൾക്ക് ആരാധനയുടെയും ബഹുമാനത്തിന്റെയും വാക്കുകൾ ഉള്ള ആ സുഹൃത്ത്. നിങ്ങളെ കളത്തിലിറക്കുമ്പോൾ എല്ലാം മാറിയത് കണ്ട അതേ സുഹൃത്ത്, പക്ഷേ വളരെ വൈകിപ്പോയി. നിങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ, അതിന്റെ ഏറ്റവും ശക്തമായ ആയുധത്തെ വിലകുറച്ച് കണ്ടു. ജീവിതം നമുക്ക് പാഠങ്ങൾ നൽകുന്നു, നിങ്ങൾ തോൽക്കുന്നില്ല” ജോർജിന പറഞ്ഞു.