സബ്സ്റ്റിറ്റ്യൂട്ടുകള്‍ക്ക് ഒപ്പം പരിശീലനത്തിന് ഇറങ്ങാന്‍ വിസമ്മതിച്ച് റൊണാള്‍ഡോ; വിവാദം തുടരുന്നു

സബ്സ്റ്റിറ്റ്യൂട്ടുകള്‍ക്കൊപ്പം പരിശീലനത്തിനിറങ്ങാന്‍ വിസമ്മതിച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തിലെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ കളിച്ച താരങ്ങള്‍ ജിം സെഷനിലാണ് പങ്കെടുത്തത്. ക്രിസ്റ്റ്യാനോ സബ്സ്റ്റിറ്റിയൂട്ടുകളായ താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങാത ജിമ്മില്‍ തുടരുകയായിരുന്നു. ഇതിനായി താരം നിര്‍ബന്ധം പിടിച്ചതായും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വിറ്റ്സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടറില്‍ റൊണാള്‍ഡോ പകരക്കാരുടെ നിരയിലായിരുന്നു. പകരം ഇറങ്ങിയ 21-കാരന്‍ ഗോണ്‍സാലോ റാമോസ് ഹാട്രിക് ഗോളുമായി മത്സരത്തില്‍ തിളങ്ങുകയും ചെയ്തിരുന്നു.

മത്സരത്തിന്റെ 73ാം മിനിറ്റിലാണ് ജാവോ ഫെലിക്സിനെ പിന്‍വലിച്ച് കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് റൊണോള്‍ഡോയെ കളത്തിലിറക്കിയത്. അപ്പോഴേക്കും പോര്‍ച്ചുഗല്‍ സുരക്ഷിത തീരത്ത് എത്തിയിരുന്നു.

സാന്റോസിന്റെ ഈ നീക്കത്തില്‍ റൊണാള്‍ഡോ അതൃപ്തനാണെന്ന വാദം ശക്തമാണ്. സ്റ്റാര്‍റ്റിങ് ഇലവനില്‍ താരത്തെ ഉള്‍പ്പെടുത്താതില്‍ വിമര്‍ശനവുമായി ജീവിതപങ്കാളി ജോര്‍ജിന റോഡ്രിഗസും രംഗത്തെത്തിയിരുന്നു.