ഇനി നിന്റെ സേവനം ആവശ്യമില്ല സഞ്ജു, താരത്തെ നാട്ടിലേക്ക് തിരിച്ചയച്ച് ഇന്ത്യൻ ടീം; സംഭവം ഇങ്ങനെ

2023ലെ ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാൻ സൂപ്പർ ഫോർ പോരാട്ടത്തിന് മുന്നോടിയായി വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസണെ നാട്ടിലേക്ക് തിരിച്ചയച്ചു. ദേശീയ ക്രിക്കറ്റിലെ മെഡിക്കൽ ടീമിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം കെ എൽ രാഹുൽ ഇന്ത്യൻ ക്യാമ്പിൽ ചേർന്നതിനെ തുടർന്നാണ് ടീം മാനേജ്‌മെന്റ് ഇത്തരത്തിൽ തീരുമാനമെടുത്തത്.

പാകിസ്ഥാൻ, നേപ്പാൾ എന്നിവയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ട ഗെയിമുകൾക്ക് ലഭ്യമല്ലാത്ത കെ.എൽ രാഹുലിന് പകരമാണ് സഞ്ജുവിനെ ബാക്കപ്പായി ഉൾപ്പെടുത്തിയത്. എന്നാൽ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് കളിക്കാൻ അവസരം കിട്ടിയിരുന്നില്ല. എന്നാൽ കെ. എൽ രാഹുൽ വന്നതോടെ സഞ്ജുവിന്റെ സ്ഥാനം തെറിക്കുക ആയിരുന്നു.

“രാഹുൽ ടീമിൽ ചേർന്നതിന് പിന്നാലെയാണ് സഞ്ജു സാംസണെ തിരിച്ചയച്ചത്. ടീമിനൊപ്പം സ്റ്റാൻഡ് ബൈ കളിക്കാരനായി യാത്ര ചെയ്യുന്നതിനാലാണ് സാംസണെ ടീമിൽ നിന്ന് ഒഴിവാക്കിയത്,” ബിസിസിഐ വൃത്തങ്ങൾ എഎൻഐയോട് പറഞ്ഞു.

ചിരവൈരികളായ പാകിസ്ഥാനുമായുള്ള പോരാട്ടത്തിന് മുന്നോടിയായി വ്യാഴാഴ്ച ഇന്ത്യയ്ക്ക് കടുത്ത പരിശീലന സെഷനുണ്ടായിരുന്നു. പാകിസ്ഥാൻ ടീമിന്റെ മികച്ച ബൗളിംഗ് ആക്രമണം കണക്കിലെടുത്ത് കെഎൽ രാഹുൽ ഇടങ്കയ്യൻ പേസർമാർക്കും വലംകൈയ്യൻ പേസർമാർക്കും വേണ്ടി പരിശീലിച്ചു.

സാംസണെ സംബന്ധിച്ചിടത്തോളം, 2023 ലെ ഐസിസി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ-ബാറ്ററെ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ ഉടനെയൊന്നും താരത്തെ ഇന്ത്യൻ ജേഴ്സിയിൽ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. അതേസമയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരം മഴ കാരണം ഉപേക്ഷിച്ചു, ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗ് ടീം പാകിസ്ഥാന്റെ പേസ് ആക്രമണത്തിന് മുന്നിൽ തകർത്തു, പ്രത്യേകിച്ച് മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ഷഹീൻ അഫ്രീദിയുടെ മുന്നിൽ. ഹാർദിക് പാണ്ഡ്യയുടെ 87-ന്റെയും ഇഷാൻ കിഷന്റെ 82-ന്റെയും മികവിൽ ഇന്ത്യ 48.5 ഓവറിൽ 266-ന് പുറത്തായിരുന്നു.

എന്നിരുന്നാലും, മഴ പെയ്തതിനാൽ പാകിസ്ഥാൻ ഒരു പന്ത് പോലും നേരിടാതെ തന്നെ മത്സരം നിർത്തിവച്ചു.