'ആരും കണ്ടിട്ടില്ലാത്ത യഥാര്‍ത്ഥ ബാബര്‍ അസമിനെ നിങ്ങള്‍ ഇനി കാണും'; കാരണം പറഞ്ഞ് ഗൗതം ഗംഭീര്‍

ഐസിസി ലോകകപ്പ് 2023 ആരംഭിക്കുന്നതിന് മുമ്പ്, ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ അന്നത്തെ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെക്കുറിച്ച് ധീരമായ അവകാശവാദം ഉന്നയിച്ചിരുന്നു. ആധുനിക കാലഘട്ടത്തിലെ ഏറ്റവും കഴിവുള്ള ബാറ്റ്സ്മാന്‍മാരില്‍ ഒരാളായ ബാബര്‍ ലോകകപ്പില്‍ മികച്ച ബാറ്ററായി ഉയര്‍ന്നുവരുമെന്ന് ഗംഭീര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ വാസ്തവത്തില്‍, തികച്ചും വിപരീതമാണ് സംഭവിച്ചത്. ഒരു ബാറ്റര്‍ എന്ന നിലയിലും നായകനെന്ന നിലയിലും ബാബര്‍ പരാജയപ്പെട്ടു.

ഒമ്പത് മത്സരങ്ങളില്‍ നിന്ന് നാല് അര്‍ദ്ധസെഞ്ച്വറികളോടെ 320 റണ്‍സാണ് താരം നേടിത്. അത് സ്വന്തം നിലവാരത്തിന് തുല്യമല്ല. കൂടാതെ സെമിയിലേക്ക് യോഗ്യത നേടാനാകാതെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാന്‍ ഫിനിഷ് ചെയ്തത്. സ്പോര്‍ട്സ്‌കീഡയോട് സംസാരിക്കവേ, ഗംഭീര്‍ അന്ന് നടത്തിയ തന്റെ അഭിപ്രായത്തെക്കുറിച്ചും ബാബറിന് സംഭവിച്ച തെറ്റിനെക്കുറിച്ചും വിശദീകരിച്ചു. ലോകകപ്പ് തോല്‍വിക്ക് തൊട്ടുപിന്നാലെ ബാബര്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു.

നിങ്ങള്‍ ഇപ്പോള്‍ മുതല്‍ ബാബര്‍ അസമിന്റെ ഏറ്റവും മികച്ചത് കാണും. തികച്ചും വ്യത്യസ്തമായ ഒരു ബാബര്‍ അസമിനെ നിങ്ങള്‍ കാണും. ലോകകപ്പിന് മുമ്പ് ഞാന്‍ ബാബറിനെ ടൂര്‍ണമെന്റിന്റെ ബാറ്ററായി തിരഞ്ഞെടുത്തു. എന്നാല്‍ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദം അദ്ദേഹത്തിന്റെ ഫോമിന് തടസ്സമായി. കാരണം, നിങ്ങള്‍ ക്യാപ്റ്റനായിരിക്കുമ്പോള്‍ നിങ്ങളുടെ ടീം മികച്ച പ്രകടനം നടത്താത്തപ്പോള്‍, അവന്‍ എത്രമാത്രം സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാകും.

ആരും കണ്ടിട്ടില്ലാത്ത യഥാര്‍ത്ഥ ബാബര്‍ അസമിനെ നിങ്ങള്‍ ഇനി കാണും. ഇപ്പോള്‍ മുതല്‍ അവന്‍ വിരമിക്കുന്ന ദിവസം വരെ, അവന്റെ യഥാര്‍ത്ഥ കഴിവ് നിങ്ങള്‍ കാണും. പാകിസ്ഥാന്‍ ഇതുവരെ ഉണ്ടാക്കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ബാറ്ററായി മാറാന്‍ ബാബറിന് വളരെയധികം ഗുണങ്ങളുണ്ട്- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാകിസ്ഥാന്‍ നിലവില്‍ ഓസ്ട്രേലിയയിലാണ്. ഡിസംബര്‍ 14 മുതല്‍ പുതിയ ക്യാപ്റ്റന്‍ ഷാന്‍ മസൂദിന്റെ നേതൃത്വത്തില്‍ അവിടെ അവര്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കും.