ബി.സി.സി.ഐയ്ക്ക് എന്താ കൊമ്പുണ്ടോ.., ഏകദിന ലോക കപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരില്ല; നിലപാട് വ്യക്തമാക്കി പാകിസ്ഥാന്‍

2023ലെ ഏഷ്യാ കപ്പിന്റെ ആതിഥേയാവകാശത്തെച്ചൊല്ലി ബിസിസിഐയും പിസിബിയും തമ്മില്‍ നടക്കുന്ന അഭിപ്രായവ്യത്യാസള്‍ രഹസ്യമല്ല. ഈ സാഹചര്യത്തില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തുന്നതിനെ കുറിച്ച് പരാമര്‍ശം നടത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) മേധാവി നജാം സേത്തി. ഇന്ത്യ പാകിസ്ഥാനിലേക്ക് കളിക്കാന്‍ വരാന്‍ താത്പര്യപ്പെടുന്നില്ലെങ്കില്‍ ഇന്ത്യയിലേക്ക് കളിക്കാന്‍ വരാന്‍ പാകിസ്ഥാനും താത്പര്യമില്ലെന്ന് നജാം സേത്തി പറഞ്ഞു.

ഏഷ്യാ കപ്പിന് പുറമെ ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്ക് വരാന്‍ ഇന്ത്യ വിസമ്മതിക്കുകയും പരിപാടിയുടെ വേദി മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്യാം. ഇന്ത്യ പാകിസ്ഥാനില്‍ പര്യടനം നടത്തുന്നില്ലെങ്കില്‍, ഞങ്ങള്‍ ഇന്ത്യയിലും പര്യടനം നടത്തില്ലെന്ന് എളുപ്പത്തില്‍ പറയാന്‍ കഴിയും- സേഥി പറഞ്ഞു.

2023 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ശ്രീലങ്കയിലേക്ക് മാറ്റിയാല്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു. നേരത്തെ ടൂര്‍ണമെന്റ് പാകിസ്ഥാനില്‍ വെച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പാകിസ്ഥാനിലേക്ക് ഇന്ത്യ വരില്ലെന്ന് അറിയിച്ചതോടെ മറ്റ് രാഷ്ട്രങ്ങളുടെ പിന്തുണയോടെ ടൂര്‍ണമെന്റ് പാകിസ്ഥാനില്‍നിന്ന് ശ്രീലങ്കയിലേക്ക് മാറ്റുവാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.

ടൂര്‍ണമെന്റ് കളിക്കാന്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയും സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കാത്തതും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതോടെ പ്രശ്നങ്ങള്‍ തലപൊക്കുകയായിരുന്നു.