'പാകിസ്ഥാനിലെ ആരാധകര്‍ എന്നെ വെറുക്കും'; സച്ചിന്‍റെ വിവാദ പുറത്താകലില്‍ വെളിപ്പെടുത്തലുമായി അക്രം

1998-99 സമയത്തു ഏഷ്യന്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചു നടന്ന ടെസ്റ്റില്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ രണ്ടാം ഇന്നിംഗ്‌സിലെ പുറത്താകല്‍ ഏറെ വിവാദമായിരുന്നു.

വസീം അക്രമിന്റെ ഓവറില്‍ ബാറ്റ് ചെയ്യവെ റണ്ണിനായി ഓടുന്നതിനിടെ ഫീല്‍ഡ് ചെയ്തിരുന്ന അക്തറുമായി കൂട്ടിയിടിച്ച് സച്ചിന്‍ വീണു. ഇതിനിടെ പാക് താരങ്ങള്‍ അദ്ദേഹത്തെ റണ്ണൗട്ടാക്കുകയും ചെയ്തു. ഇതോടെ പാക് താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയും റീപ്ലേ പരിശോധിച്ച തേര്‍ഡ് അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു.

ഇതില്‍ രോഷാകുലരായ കാണികള്‍ ബോട്ടിലുകളും മറ്റും ഗ്രൗണ്ടിലേക്കു വലിച്ചെറിയുകയും പാക് കളിക്കാരെ അധിക്ഷേപിക്കുകയും ചെയ്തു. ഇതിനു പിന്നാലെ മല്‍സരം കുറച്ചു നേരത്തേ നിര്‍ത്തി വയ്ക്കേണ്ടി വരികയും ചെയ്തിരുന്നു. കളിയുടെ ബ്രേക്കിനിടെ മാച്ച് റഫറിയും സുനില്‍ ഗവാസ്‌കറും തന്നെ സമീപിച്ചിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വസീം അക്രം. സുല്‍ത്താന്‍: എ മെമ്വറെന്ന തന്റെ ആത്മകഥയിലാണ് വസീം അക്രം ഇക്കാര്യം വെളിപ്പെടുത്തിയത്.

കളിയുടെ ബ്രേക്കിനിടെ മാച്ച് റഫറിയും സുനില്‍ ഗവാസ്‌കറും എന്റെ അടുത്ത് വന്നു. നിങ്ങള്‍ സച്ചിനെ ഗ്രൗണ്ടിലേക്കു തിരികെ വിളിക്കുമെന്നാണ് താന്‍ കരുതിയതെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ഇന്ത്യയിലെ ആളുകള്‍ നിങ്ങളെ ഇഷ്ടപ്പെടുമെന്നും ഗവാസ്‌കര്‍ പറഞ്ഞു. ‘സണ്ണി ഭായി, ഇന്ത്യയുടെ ആരാധകര്‍ എന്നെ ഇഷ്ടപ്പെട്ടേക്കാം. പക്ഷെ പാകിസ്ഥാനിലെ ആരാധകര്‍ എന്നെ വെറുക്കും’ എന്ന് താനതിന് മറുപടി നല്‍കിയെന്ന് അക്രം പറഞ്ഞു.