വിരാട് എല്ലാവരും പറയുന്ന പോലെ ആ പ്രവൃത്തി ചെയ്യരുത്, അബദ്ധമായി പോകും അത് സംഭവിച്ചാൽ; സൂപ്പർ താരത്തെ ഉപദേശിച്ച് എബി ഡിവില്ലിയേഴ്‌സ്

വിരാട് കോഹ്‌ലിക്ക് ടി20 ക്രിക്കറ്റിൽ ഓപ്പണർ എന്ന നിലയിൽ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡ് ഉണ്ടെങ്കിലും ഇന്ത്യയ്‌ക്കായി അദ്ദേഹം ബാറ്റിംഗ് ഓപ്പൺ ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്‌സ് വിശ്വസിക്കുന്നു. ടീമിനായി ഉത്തരവാദിത്വത്തോടെ റോൾ നിർവ്വഹിക്കാനും മധ്യനിര ബാറ്റ്‌സ്മാരുമായി കൂട്ടുകെട്ടുണ്ടാക്കാനുമുള്ള കഴിവാണ് കോഹ്‌ലി മൂന്നാം നമ്പറിൽ കൂടുതൽ മികച്ച ഓപ്ഷൻ ആകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയിൽ സംസാരിക്കവെ ഡിവില്ലിയേഴ്സ് പറഞ്ഞു:

“എനിക്ക് വ്യത്യസ്തമായ അഭിപ്രായമുണ്ട്. എന്റെ അന്താരാഷ്ട്ര കരിയറിന്റെ ഭൂരിഭാഗവും, ഞങ്ങൾ ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോൾ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്ന വിരാട് ഞങ്ങൾക്ക് ഏറ്റവും വലിയ ഭീഷണിയായിരുന്നു. മധ്യനിരയിലെ ടീമിന്റെ നട്ടെല്ലാണ് കോഹ്‌ലി. നമ്പർ 3 മധ്യനിരയല്ല, അത് ടോപ്പ്-ഓർഡറാണ്. പക്ഷേ അദ്ദേഹം ടെയ്ൽ എൻഡേഴ്‌സുമായി വരെ കൂട്ടുകെട്ട് ഉണ്ടാക്കും. എതിരാളിക്ക് അത് ഭീക്ഷണിയാണ്.” മുൻ താരം പറഞ്ഞു.

കോഹ്‌ലി ബാറ്റിംഗ് ഓപ്പൺ ചെയ്താൽ, അദ്ദേഹത്തിന് നേരത്തെ ബുദ്ധിമുട്ടുള്ള ഒരു പന്ത് ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അത് അദ്ദേഹത്തിന്റെ വിക്കറ്റ് നഷ്‌ടമാകുമെന്നും എബി ഡിവില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടു. അദ്ദേഹം കൂട്ടിച്ചേർത്തു:

“ഒരു പുതിയ പന്തിൽ, അവിടെ ആദ്യത്തെ കുറച്ച് ഡെലിവറികൾ നേരിടുമ്പോൾ, മുന്നിൽ ഒരു നല്ല ഡെലിവറി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണെന്ന് ഞാൻ കരുതുന്നു. ആ സ്ഥാനത്തെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. കണക്കുകൾ മോശമായി തോന്നുന്നില്ലെങ്കിലും, ഞാൻ നിങ്ങൾക്കായി മറ്റ് ചില സ്ഥിതിവിവരക്കണക്കുകൾ പറയാം. ഒരു ഓപ്പണറായി വിരാട് ആദ്യ പന്ത് നേരിടുമ്പോൾ, അവന്റെ ശരാശരി 23 ആണ്, സ്‌ട്രൈക്ക് റേറ്റ് 138 ആണ്. അവൻ ആദ്യ പന്ത് നേരിടാതെ നോൺ-സ്ട്രൈക്കർ ആകുമ്പോൾ , ശരാശരി 140 സ്ട്രൈക്ക് റേറ്റ് 173.”

“ഞാൻ ഇഷ്ടപ്പെടുന്നത് ആ നമ്പർ 3 സ്ഥാനമാണ്. അവിടെ കളിച്ച 79 ഗെയിമുകൾ, ശരാശരി 55, സ്‌ട്രൈക്ക് റേറ്റ് 135. വളരെ മിടുക്കനായ മാച്ച് വിന്നർ ആയ കോഹ്‌ലി ആ സ്ഥാനത്ത് തന്നെ ബാറ്റ് ചെയ്യണം.”

14 മാസത്തെ ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്‌ലി ഇന്ത്യൻ ടി20 ടീമിൽ തിരിച്ചെത്തി. അഫ്ഗാനിസ്ഥാനെതിരെ നടന്നുകൊണ്ടിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഹോം പരമ്പരയിലെ രണ്ടാം ടി20യിൽ അദ്ദേഹം ഏറെ കാത്തിരുന്ന തിരിച്ചുവരവ് നടത്തി. താരം 181.25 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിൽ 16 പന്തിൽ 29 റൺസ് അടിച്ചുകൂട്ടി.