ബംഗ്ലാദേശിനെ ചുരുട്ടിക്കൂട്ടി ഇന്ത്യ ലോകകപ്പ് സെമിയില്‍

ക്വീന്‍സ്റ്റണ്‍: അണ്ടര്‍ 19 ലോകകപ്പില്‍ ടീം ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. ബംഗ്ലാദേശിനെ 131 റണ്‍സിന് തകര്‍ത്താണ് ദ്രാവിഡിന്റെ കുട്ടികളുടെ സെമി പ്രവശനം. സെമി ഫൈനലില്‍ ബദ്ധവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി.

ടോസ് നേടി ആധ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.2 ഓവറില്‍ 265 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 42.1 ഓവറില്‍ കേവലം 134 റണ്‍സിന് പുറത്താകുകയായിരുന്നു.

അര്‍ധസെഞ്ച്വറിയോടെ ബാറ്റിങ്ങിലും രണ്ട് വിക്കറ്റ് വീഴ്ത്തി ബോളിങ്ങിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച അഭിഷേക് ശര്‍മയുടെ ഓള്‍റൗണ്ട് മികവിലാണ് ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്.

അര്‍ധസെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്‍ (94 പന്തില്‍ 86) ബാറ്റിങ്ങിലും മൂന്നു വിക്കറ്റുമായി കലേഷ് നാഗര്‍കോട്ടി, രണ്ടു വിക്കറ്റ് വീഴ്ത്തിയ ശിവം മാവി എന്നിവര്‍ ബോളിങ്ങിലും അഭിഷേക് ശര്‍മയ്‌ക്കൊപ്പം ടീമിന്റെ വിജയശില്‍പികളായി. അഭിഷേക് ശര്‍മ 49 പന്തിലാണ് 50 റണ്‍സ് സ്വന്തമാക്കിയത്.

266 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശിന് ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉയര്‍ത്താനായില്ല. 75 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 43 റണ്‍സെടുത്ത ഓപ്പണര്‍ പിനാക് ഘോഷാണ് ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍. ആഫിഫ് ഹുസൈന്‍ (40 പന്തില്‍ 18), മുഹമ്മദ് നയീം (22 പന്തില്‍ 12), ക്യാപ്റ്റന്‍ സയീഫ് ഹുസൈന്‍ (23 പന്തില്‍ 12), മഹീദുല്‍ ആന്‍കോന്‍ (22 പന്തില്‍ 10) നയീം ഹസന്‍ (29 പന്തില്‍ 11), റോബിയുല്‍ ഹഖ് (ഒന്‍പത് പന്തില്‍ 14) എന്നിവരാണ് ബംഗ്ലദേശ് നിരയില്‍ രണ്ടക്കം കടന്ന താരങ്ങള്‍.