'ഇതിനൊക്കെ ഇത്ര ചെലവ് വരും..'; സ്റ്റാര്‍ക്കിനായി കെകെആര്‍ 24.75 കോടി മുടക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഗംഭീര്‍

ഓസ്‌ട്രേലിയയുടെ മിന്നല്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ റെക്കോഡ് തുകയയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) മിനി ലേലത്തില്‍ സ്വന്തമാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ടീം മെന്റര്‍. ഗൗതം ഗംഭീര്‍. ലേല പോരില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ മറികടന്ന് 24.75 കോടി എന്ന റെക്കോര്‍ഡ് തുകയ്ക്കാണ് കെകെആര്‍ സ്റ്റാര്‍ക്കിന്റെ സേവനം ലേലത്തില്‍ ഉറപ്പിച്ചത്. വരാനിരിക്കുന്ന സീസണില്‍ നൈറ്റ് റൈഡേഴ്സിന്റെ എക്സ്-ഫാക്ടര്‍ എന്ന നിലയില്‍ സ്റ്റാര്‍ക്കിന്റെ പ്രാധാന്യം ഗംഭീര്‍ ഊന്നിപ്പറഞ്ഞു.

അദ്ദേഹം കളി മാറ്റിമറിക്കുന്ന ആളാണ്, സംശയമില്ല. തുടക്കത്തില്‍ നന്നായി പന്തെറിയാനും അവസാന ഓവറുകളില്‍ സമ്മര്‍ദ്ദം കൈകാര്യം ചെയ്യാനും ഏറ്റവും പ്രധാനമായി ടീമിന്റെ ആക്രമണത്തെ നയിക്കാനുള്ള ചുമതല ഏറ്റെടുക്കാനും കഴിയുന്ന ഒരു കളിക്കാരന്‍.

നിര്‍ണ്ണായക നിമിഷങ്ങളില്‍ ഞങ്ങളുടെ രണ്ട് പ്രതിഭാധനരായ ആഭ്യന്തര ബൗളര്‍മാരെ അദ്ദേഹം വളരെയധികം പിന്തുണയ്ക്കും. കഠിനമായ സാഹചര്യങ്ങളിലൂടെ അവരെ നയിക്കാന്‍ നിങ്ങള്‍ക്ക് ഒരാളെ ആവശ്യമുണ്ട്, സ്റ്റാര്‍ക്ക് ആ റോള്‍ നിറവേറ്റുന്നു. ഇത് അദ്ദേഹത്തിന്റെ ബൗളിങ്ങില്‍ മാത്രമല്ല, ടീമിന്റെ ആക്രമണത്തെ നയിക്കുന്നതിനും ചുറ്റുമുള്ള എല്ലാവരെയും സഹായിക്കുന്നതിനും കൂടിയാണ്. അതിനാല്‍, ഇതിന് ചിലവ് വരും- ഗംഭീര്‍ പറഞ്ഞു.

2023 ലോകകപ്പ് ജേതാവായ സ്റ്റാര്‍ക്ക്, കെകെആറിന്റെ പ്രീമിയര്‍ ബോളറായിട്ട് ഐപിഎല്‍ വേദിയിലേക്ക് മടങ്ങിയെത്തുകയാണ്. 2018 ലെ അവസാന ലേലത്തില്‍ 9.40 കോടി രൂപയ്ക്ക് കെകെആറിനൊപ്പം തന്നെയായിരുന്നു താരം. ആര്‍സിബിക്ക് വേണ്ടിയും കളിച്ചിട്ടുള്ള സ്റ്റാര്‍ക്ക് 27 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 34 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

സ്റ്റാര്‍ക്കിനൊപ്പം വരുണ്‍ ചക്രവര്‍ത്തി, ചേതന്‍ സക്കറിയ, മുജീബ് ഉര്‍ റഹ്‌മാന്‍, ഗസ് അറ്റ്കിന്‍സണ്‍ എന്നിവരടങ്ങുന്ന ടീമിന്റെ ബൗളിംഗ് നിരയില്‍ ഗംഭീര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഐപിഎല്‍ 2024-ന് കെകെആര്‍ ഒരുങ്ങുമ്പോള്‍, വേദിയെ അടിസ്ഥാനമാക്കി വിവിധ ബൗളിംഗ് കോമ്പിനേഷനുകള്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ ആഴവും ഓപ്ഷനുകളും ടീമിനുണ്ടെന്ന് മുന്‍ കെകെആര്‍ ക്യാപ്റ്റന്‍ വിശ്വസിക്കുന്നു.

കൂടുതല്‍ ശക്തമായ ബോളിംഗ് ആക്രമണമാണ് ഞങ്ങള്‍ സ്ഥിരമായി ലക്ഷ്യമിടുന്നത്, വേദിയെ അടിസ്ഥാനമാക്കി ഞങ്ങളുടെ കോമ്പിനേഷനുകള്‍ മാറ്റാന്‍ മതിയായ ഓപ്ഷനുകള്‍ ഇപ്പോള്‍ ഞങ്ങള്‍ക്കുണ്ട്. അസാധാരണമായ ശക്തമായ ബാറ്റിംഗ് ലൈനപ്പിനെക്കാള്‍ ശക്തമായ ബോളിംഗ് ലൈനപ്പിന് ഞാന്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നു- ഗംഭീര്‍ പറഞ്ഞു.