ജയ്‌സ്വാളിന്റെ നേട്ടങ്ങളെ ഒതുക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു?, പ്രതികരിച്ച് ഗില്‍

ഇന്ത്യ വമ്പന്‍ ജയം നേടിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഇരട്ട സെഞ്ച്വറിയുമായി ടീമിന് കൂറ്റന്‍ സ്‌കോര്‍ ഉറപ്പാക്കിയ യുവതാരം യശസ്വി ജയ്സ്വാളിനെ കുറിച്ച് അധികം സംസാരിക്കാന്‍ നായകന്‍ രോഹിത് ശര്‍മ്മ വിസമ്മതിച്ചെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. മത്സരശേഷം സമ്മാനദാനച്ചടങ്ങിനിടെ രോഹിത് യശസ്വിയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല എന്നാണ് പറഞ്ഞത്.

എന്തുകൊണ്ടാണ് രോഹിത് ശര്‍മ്മ ജയ്സ്വാളിനെ പ്രശംസിക്കാന്‍ മടിച്ചത്. ഇതില്‍ പ്രതികരിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് യുവതാരം ശുഭ്മാന്‍ ഗില്‍. ജയ്‌സ്വാളിന്റെ നേട്ടങ്ങളെക്കുറിച്ച് അധികം സംസാരിക്കാതിരിക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ബോധപൂര്‍വമായ ശ്രമം നടത്തിയെന്ന പ്രചാരണം ഗില്‍ നിഷേധിച്ചു.

യുവാക്കള്‍ വിനയാന്വിതരാകുന്നതില്‍ പ്രശ്‌നമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ജയ്‌സ്വാള്‍ തുടര്‍ച്ചയായി ഇരട്ട സെഞ്ചുറികള്‍ നേടുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. വിനയം നിങ്ങളില്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ബാക്ക് ടു ബാക്ക് ഡബിള്‍ ടണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയില്ല.

ടെസ്റ്റ് ക്രിക്കറ്റില്‍ ബാക്ക് ടു ബാക്ക് ഡബിള്‍ സെഞ്ച്വറി നേടിയവര്‍ ലോകത്ത് അധികമില്ല. അതിനാല്‍ തീര്‍ച്ചയായും അദ്ദേഹം ഒരു സെന്‍സേഷണല്‍ കളിക്കാരനാണ്- ഗില്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് മുന്നോടിയായി റാഞ്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു താരം.