'അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല'; ഇഷാന് ജയ് ഷായുടെ പരസ്യ മുന്നറിയിപ്പ്

ദേശീയ ടീമിലും ആഭ്യന്തര ക്രിക്കറ്റിലും കളിക്കാതെ മുങ്ങിനടക്കുന്ന താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ദേശീയ ടീമിനൊപ്പമോ പരിക്കിലോ അല്ലെങ്കില്‍ കരാറിലുള്ള താരങ്ങളെല്ലാം നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റില്‍ റെഡ് ബോള്‍ മത്സരങ്ങള്‍ കളിച്ചിരിക്കണം എന്ന് ജയ് ഷാ മുന്നറിയിപ്പ്
നല്‍കി.

ആഭ്യന്തര ക്രിക്കറ്റ് കളിക്കണം എന്ന കാര്യം താരങ്ങളെ ഫോണിലൂടെ ഇതിനകം അറിയിച്ചുകഴിഞ്ഞു. ഇനി കത്തിലൂടെ രേഖാമൂലവും അറിയിക്കും. നിങ്ങളുടെ സെലക്ടറോ കോച്ചോ ക്യാപ്റ്റനോ ആവശ്യപ്പെട്ടാല്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റില്‍ റെഡ് ബോള്‍ മത്സരങ്ങള്‍ കളിച്ചിരിക്കണം.

എന്നാല്‍ റെഡ് ബോളിലും വൈറ്റ് ബോളിലും കളിക്കാനാവില്ല എന്ന് എന്‍സിഎ ഏതെങ്കിലും താരത്തിന്റെ കാര്യത്തില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് തന്നാല്‍ ഇളവുകളുണ്ടാകും. ഫിറ്റ്‌നസിലുള്ള യുവ താരങ്ങളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല. ഈ നിര്‍ദേശം കരാറിലുള്ള എല്ലാ താരങ്ങള്‍ക്കും ബാധകമാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്ത താരങ്ങളുടെ കാര്യത്തില്‍ എന്ത് തീരുമാനവും കൈക്കൊള്ളാന്‍ സെലക്ടര്‍മാരെ ചുമതലപ്പെടുത്തേണ്ടിവരും. കൃത്യമായ കാരണമില്ലാതെ വിരാട് കോഹ്‌ലി അവധി ആവശ്യപ്പെടില്ല. ഞങ്ങളുടെ താരങ്ങളെ വിശ്വസിക്കുന്നു, എല്ലാ പിന്തുണയും നല്‍കുന്നു- ജയ് ഷാ വ്യക്തമാക്കി.

ടീമില്‍നിന്നും ഇടവേളയെടുത്ത് മുങ്ങി നടക്കുന്ന ഇഷാന്‍ കിഷനേ പോലുള്ള താരങ്ങളെ ഉന്നംവെച്ചാണ് ജയ് ഷായുടെ ഈ പ്രഖ്യാപനം. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയാണ് ഇഷാന്‍ കിഷന്‍ ടീമില്‍നിന്നും അവധി ആവശ്യപ്പെട്ടത്. മാനസികമായ സമ്മര്‍ദത്തിലാണെന്നും കുറച്ചുനാള്‍ വിശ്രമം വേണമെന്നുമായിരുന്നു താരത്തിന്റെ ആവശ്യം. ബിസിസിഐ ഇത് അംഗീകരിച്ചതോടെ ഇഷാന്‍ നാട്ടിലേക്കു മടങ്ങി.

വിശ്രമത്തിനു ശേഷം രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കു വേണ്ടി കളിക്കാന്‍ താരത്തോട് പരിശീലകര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഷാന്‍ അതിനു തയാറായിരുന്നില്ല.