എട്ടാമത് വന്ന ബൗളര്‍ അവസാന ഓവറില്‍ കണ്ണുംപൂട്ടിയടിച്ചു ; മുന്ന് സിക്‌സും ഒരു ഫോറും...മത്സരം സമനിലയില്‍

പാക് ബൗളര്‍ ഷഹീന്‍ അഫ്രീദി പന്തുകൊണ്ട് കളി ജയിപ്പിക്കുന്നത് പലതവണ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തവണ അദ്ദേഹം ടീമിനെ തോല്‍ക്കാതെ കാത്തത് ബാറ്റ് കൊണ്ടായിരുന്നു. പാകിസ്താന്‍ സൂപ്പര്‍ ലീഗിലായിരുന്നു സംഭവം. കളിയുടെ അവസാന ഓവറില്‍ മൂന്ന് സിക്‌സറും ഒരു ഫോറും അടിച്ചു തകര്‍ത്ത താരം താന്‍ നയിക്കുന്ന ലാഹോര്‍ ക്വാലാന്‍ഡേഴ്‌സ് ടീമിനെ കൊണ്ടെത്തിച്ചത് സമനിലയിലായിരുന്നു. പെഷവാര്‍ സാള്‍മിയ്ക്ക് എതിരേയായിരുന്നു കളി.

ഒരു പ്രതീക്ഷയുമില്ലാതെ മത്സരം തോല്‍ക്കുമെന്ന് ഉറപ്പാക്കിയ ഇടത്തു നിന്നുമായിരുന്നു ഷഹീന്റെ പോരാട്ടം. ട്വന്റി20 മത്സരത്തിന്റെ 20 ാമത്തെ ഓവറില്‍ 23 റണ്‍സാണ് അടിച്ചുകൂട്ടിയത്. അവസാന ഓവറിലേക്ക് കളിയെത്തുമ്പോള്‍ ക്വാലാന്‍ഡേഴ്‌സിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 24 റണ്‍സായിരുന്നു. ബൗള്‍ ചെയ്യുന്നത് മൊഹമ്മദ് ഉമര്‍. ആദ്യ പന്ത് വൈഡ്. രണ്ടാമത്തെ പന്ത് വിക്കറ്റിന് പിന്നിലേക്ക് അഫ്രീദി ഫോറടിച്ചു. പിന്നെ തുടര്‍ച്ചയായി രണ്ടു സിക്‌സറുകള്‍ പറത്തി. പിന്നാലെ രണ്ടു ഡോട്ട് ബോളുകള്‍ എറിഞ്ഞ് ഉമര്‍ വിജയപ്രതീക്ഷ നില നിര്‍ത്തിയെങ്കിലും അവസാന പന്തില്‍ സിക്‌സറടിച്ച് അഫ്രീദി കളി സമനിലയിലാക്കി.

ആദ്യം ബാറ്റ് ചെയ്ത പെഷവാര്‍ ടീം 158 റണ്‍സായിരുന്നു ഏഴുവിക്കറ്റ് നഷ്ടത്തില്‍ എടുത്തത്. എട്ടാം നമ്പറിലായിരുന്നു അഫ്രീദി ബാറ്റിംഗിനായി എത്തിയത്. ഒരു ഘട്ടത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 96 എന്ന നിലയിലേക്ക് ലാഹോര്‍ ടീം വീണുപോയിരുന്നു.  44 പന്തില്‍ 49 റണ്‍സ് എടുത്ത ഓള്‍റൗണ്ടര്‍ മൊഹമ്മദ് ഹഫീസ് അടക്കം പുറത്തായി നില്‍ക്കെയാണ് അവസാന ഓവര്‍ അഫ്രീദിയ്ക്ക് മുന്നിലെത്തിയത്. കളി അവസാനിക്കുമ്പോള്‍ ഷഹീന്‍ 20 പന്തില്‍ 39 റണ്‍സ് എന്ന സ്‌കോറിലായിരുന്നു. തന്റെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സറുകളും രണ്ടു ഫോറുകളും പറത്തുകയൂം ചെയ്തു. പക്ഷേ സൂപ്പര്‍ ഓവറില്‍ കളി പെഷവാര്‍ നേടി.