ടി20 ലോകകപ്പിലെ ക്യാപ്റ്റന്‍സി തര്‍ക്കം: 'അതിലും പ്രധാനപ്പെട്ട മറ്റൊന്നുണ്ട്', ബിസിസിഐക്ക് സുപ്രധാന ഉപദേശം നല്‍കി ഗൗതം ഗംഭീര്‍

2024 ജൂണ്‍ മാസത്തില്‍ ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് കളിക്കേണ്ടതുണ്ട്. അതിനുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്. അത്തരമൊരു സാഹചര്യത്തില്‍ ടീം ഇന്ത്യയെ ആരു നയിക്കുമെന്ന് ചര്‍ച്ച സജീവമാണ്. കാരണം 2022 മുതല്‍ ടി20യില്‍നിന്ന് രോഹിത് ശര്‍മ്മ അകന്നു നില്‍ക്കുകയാണ്.

രോഹിത് ശര്‍മ്മ 2022 ന് ശേഷം ടി20 മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിച്ചത്. എന്നാല്‍ 2023 ലോകകപ്പില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് പാണ്ഡ്യ ഇപ്പോള്‍ ടീമിന് പുറത്താണ്.

ഇപ്പോഴിതാ ഏകദിന ലോകകപ്പിന് ശേഷമുള്ള ടി20 പരമ്പരയില്‍ ഓസ്ട്രേലിയയെ 4-1ന് പരാജയപ്പെടുത്തിയ സൂര്യകുമാര്‍ യാദവിന് ടി20യുടെ നായകസ്ഥാനം ഇന്ത്യ കൈമാറിയിരിക്കുകയാണ്. അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ ആരെ ടീമിന്റെ ക്യാപ്റ്റനായി സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കുമെന്നതാണ് ഇപ്പോള്‍ ചോദ്യം.

ഇപ്പോഴിതാ ഈ ക്യാപ്റ്റന്‍സി തര്‍ക്കത്തില്‍ ബിസിസിഐക്ക് സുപ്രധാന ഉപദേശം നല്‍കി രംഗത്തുവന്നിരിക്കുകയാണ് മുന്‍ താരം ഗൗതം ഗംഭീര്‍. ക്യാപ്റ്റന്‍സിയല്ല ടീമാണ് പ്രധാനമെന്നു ചൂണ്ടിക്കാട്ടിയ ഗംഭീര്‍ ആദ്യം ഫോമിലുള്ള കളിക്കാരെ തിരഞ്ഞെടുക്കുക എന്നും ഒപ്പം ഫോമിലുള്ള താരത്തെ നായകനാക്കാമെന്നും നിര്‍ദ്ദേശിച്ചു.

ഫോമിലല്ലാത്ത ഒരു കളിക്കാരനെ നിങ്ങള്‍ക്ക് ക്യാപ്റ്റനാക്കാന്‍ കഴിയില്ല, അല്ലേ? അത് രോഹിത് ശര്‍മ്മയോ ഹാര്‍ദിക് പാണ്ഡ്യയോ സൂര്യകുമാര്‍ യാദവോ ആരായാലും ശരി. രോഹിത് ഫോമിലല്ലെങ്കില്‍ ഒരുപക്ഷേ നിങ്ങള്‍ അദ്ദേഹത്തെ തിരഞ്ഞെടുക്കില്ല. നായകനെ തിരഞ്ഞെടുക്കുന്നതിലല്ല, ടി20 ലോകകപ്പിന് അനുയോജ്യമായ ടീമിനെ തിരഞ്ഞെടുക്കുകയാണ് പ്രധാനം. അതിനുമുമ്പ് നമുക്ക് ഐപിഎല്‍ ആരെങ്കിലും നന്നായി പ്രവര്‍ത്തിക്കുന്നുവെങ്കില്‍, നിങ്ങള്‍ അവനെയും പരിഗണിക്കണം- ഗംഭീര്‍ പറഞ്ഞു.