വീണ്ടും നിറഞ്ഞാടി സഞ്ജു; ഇക്കുറി കേരളത്തിന് ജയം

സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ കേരളം ആദ്യ ജയം കുറിച്ചു. ഗ്രൂപ്പ് ഡിയില്‍ ബിഹാറിനെയാണ് കേരളം ഏഴ് വിക്കറ്റിന് തുരത്തിയത്. സ്‌കോര്‍: ബിഹാര്‍-131/5 (20 ഓവര്‍). കേരളം-132/3 (14.1).

ഓപ്പണര്‍ റോബിന്‍ ഉത്തപ്പയുടെയും ക്യാപ്റ്റന്‍ സഞ്ജു വി. സാംസന്റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് കേരളത്തിന് ആധികാരിക ജയമൊരുക്കിയത്. ഉത്തപ്പ (57 റിട്ട. ഹര്‍ട്ട്, അഞ്ച് ഫോര്‍, നാല് സിക്‌സ്) അര്‍ദ്ധ ശതകവുമായി കേരളത്തിന് മികച്ച അടിത്തറ നല്‍കി. മൂന്ന് ഫോറും നാല് സിക്‌സും അടക്കം 20 പന്തില്‍ 45 റണ്‍സ് വാരിയ സഞ്ജു പുറത്താകാതെ നിന്ന് കേരളത്തെ വിജയത്തിലെത്തിച്ചു. മുഹമ്മദ് അസറുദീന്‍ (8) റോജിത് ഗണേഷ് (1) എന്നിവരുടെ വിക്കറ്റുകളും കേരളത്തിന് നഷ്ടപ്പെട്ടവയില്‍പ്പെടുന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബിഹാറിനെ സക്കിബുള്‍ ഗാനി (53 നോട്ടൗട്ട്), മംഗള്‍ മഹ്‌റോര്‍ (30) എന്നിവരുടെ ബാറ്റിംഗാണ് ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. കേരളത്തിനായി ബേസില്‍ തമ്പി മൂന്ന് വിക്കറ്റ് വീഴ്ത്തി. കെ.എം ആസിഫിന് ഒരു വിക്കറ്റ്.