IPL 2025: എന്റെ ഹൃദയമിടിപ്പ് കൂടുതലായിരുന്നു, 50 വയസായി, ഇനി ഇങ്ങനെയുളള മത്സരങ്ങള്‍ താങ്ങില്ല, കൊല്‍ക്കത്തയെ പൊട്ടിച്ച ശേഷം സ്റ്റാര്‍ ബാറ്റര്‍ പറഞ്ഞത്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം ആവേശകരമായ കാഴ്ചവിരുന്നാണ് കഴിഞ്ഞ ദിവസം ക്രിക്കറ്റ് ആരാധകര്‍ക്ക് സമ്മാനിച്ചത്. ആദ്യ ബാറ്റിങ്ങില്‍ 111 റണ്‍സിന് പഞ്ചാബിനെ ഓള്‍ഔട്ടാക്കിയ കൊല്‍ക്കത്ത അനായാസം മത്സരത്തില്‍ ജയിച്ചുകയറുമെന്ന് തോന്നിച്ചെങ്കിലും പിന്നീട് കളി മാറുന്ന കാഴ്ചയാണ് എല്ലാവരും കണ്ടത്. നാല് വിക്കറ്റുമായി യൂസവേന്ദ്ര ചഹലും മൂന്ന് വിക്കറ്റ് നേടി മാര്‍ക്കോ യാന്‍സനും മത്സരം പഞ്ചാബിന് അനുകൂലമാക്കി. അവസാനം റസലിനെ ബോള്‍ഡാക്കി യാന്‍സനാണ് പഞ്ചാബ് കിങ്‌സിന് വിജയം സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്ത ടീം 15.3 ഓവറില്‍ 95 റണ്‍സിനാണ് എല്ലാവരും തകര്‍ന്നടിഞ്ഞത്.

ത്രില്ലിങ് മാച്ചില്‍ തന്റെ ഹൃദയമിടിപ്പ് കൂടുതലായിരുന്നുവെന്ന് പറയുകയാണ് മത്സരശേഷം പഞ്ചാബ് കോച്ച് റിക്കി പോണ്ടിങ്. “എന്റെ ഹൃദയമിടിപ്പ് ഇപ്പോഴും മുകളിലാണ്. എനിക്ക് ഇപ്പോള്‍ 50 വയസായി. ഇതുപോലുളള കൂടുതല്‍ മത്സരങ്ങള്‍ ഇനി താങ്ങാന്‍ കഴിയില്ല. 112 റണ്‍സ് പ്രതിരോധിച്ച് 16 റണ്‍സ് ജയമാണ് ഞങ്ങള്‍ നേടിയത്. മത്സരത്തിന്റെ പകുതിയായപ്പോഴാണ് ഞങ്ങള്‍ അവരോട് പറഞ്ഞത്, ഇതുപോലുളള വളരെ ചെറിയ ചേസുകളാണ് ചിലപ്പോള്‍ എറ്റവും ബുദ്ധിമുട്ടുളളതെന്ന്, പോണ്ടിങ് പറഞ്ഞു.

Read more

ഈ പിച്ചില്‍ കളിക്കുകയെന്നത് ബാറ്റര്‍മാര്‍ക്ക് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും പോണ്ടിങ് പറയുന്നു. ഈ വിക്കറ്റ് ഒരിക്കലും എളുപ്പമായിരുന്നില്ല, മത്സരത്തിലുടനീളം ഇത് നിങ്ങള്‍ക്ക് കാണാമായിരുന്നു. തീര്‍ച്ചയായും പിടിച്ചുനിന്നു. പക്ഷേ ഇന്ന് രാത്രി ചാഹലിന്റെ കാര്യമോ, എത്ര മികച്ച ബോളിങ് ആയിരുന്നു അത്, പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.