ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിന്റെ അപരാജിത കുതിപ്പിന് തടയിടാൻ ബാംഗ്ലൂരിനും ആയില്ല. ഇന്നലെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകർത്തെറിഞ്ഞ് ഡൽഹി തുടർച്ചയായ നാലാം ജയം സ്വന്തമാക്കി. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ 164 ലക്ഷ്യം പിന്തുടർന്ന ഡൽഹി 17.5 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 53 പന്തുകൾ നേരിട്ട് 93 റൺസ് അടിച്ചെടുത്ത കെ എൽ രാഹുലിന്റെ തകർപ്പൻ ഇന്നിംഗ്സ് ആണ് ടീമിന് മികച്ച ജയം ഒരുക്കിയത്. കളിയുടെ ഒരു ഘട്ടത്തിൽ തോൽവി ഉറപ്പിച്ച ഡൽഹിക്ക് വേണ്ടി രാഹുൽ, ട്രിസ്റ്റൺ സ്റ്റബ്‌സ് (38) നിർണായക കൂട്ടുകെട്ട് പടുത്തുയർത്തുക ആയിരുന്നു.
അതേസമയം കളിയുടെ അവസാന ഘട്ടങ്ങളിൽ രാഹുൽ ഇന്നിങ്സിന്റെ വേഗത കൂട്ടി തുടങ്ങിയപ്പോൾ, ആർസിബി സൂപ്പർ താരം വിരാട് കോഹ്‌ലി പരിശീലകൻ ദിനേശ് കാർത്തിക്കുമായി സജീവമായ ചർച്ചയിൽ ഏർപ്പെടുന്ന ദൃശ്യങ്ങളും ചർച്ചയായി. ക്യാപ്റ്റൻ രജത് പട്ടീദാർ എടുത്ത തീരുമാനത്തോട് കോഹ്‌ലിക്ക് അതൃപ്തിയുണ്ടെന്ന അഭ്യൂഹങ്ങൾക്ക് ഈ വീഡിയോ തുടക്കമിട്ടു.
ആർസിബി നായകൻ എടുത്ത ചില തീരുമാനങ്ങളിൽ അസ്വസ്ഥനായ കോഹ്‌ലി ഇത് സംബന്ധിച്ചാണ് കാർത്തിക്കുമായി സംസാരിച്ചത്. ലൈവ് ടിവിയിൽ സംഭവം സംപ്രേഷണം ചെയ്തപ്പോൾ, വിരാട് എന്ത് കാര്യങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചാലും അത് നായകൻ പട്ടീദാറിനെ അറിയിക്കണമെന്ന് കമന്റേറ്റർമാരായ ആകാശ് ചോപ്രയും വീരേന്ദർ സെവാഗും ചൂണ്ടിക്കാണിക്കുകയും ചെയ്തു.
സ്ട്രെറ്റർജിക്ക് ടൈം ഔട്ട് സമയത്ത് ടീമിനൊപ്പം കോഹ്‌ലി ചേർന്നില്ല എന്നുള്ളതും കാർത്തിക്കിനോട് സംസാരിച്ചത് പോലെ സീനിയർ പേസർ ഭുവനേശ്വർ കുമാറിനോടും താരം സംസാരിച്ചതും എല്ലാം ചേർത്ത് വായിക്കുമ്പോൾ എന്തോ എവിടെയോ ഒരു പ്രശ്നം ടീമിൽ ഉണ്ടെന്ന് വ്യക്തമാണ്. മത്സരത്തിൽ ആർസിബിക്ക് വേണ്ടി ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തി.