'സഞ്ജുവിന് ചെയ്യാന്‍ സാധിക്കാതെ പോയതാണ് രജത് പടീദാര്‍ ചെയ്ത് കാണിച്ചിരിക്കുന്നത്'; പ്രശംസിച്ച് ഹെയ്ഡന്‍

ഐപിഎല്‍ 15ാം സീസണിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റസിനെ തോല്‍പ്പിച്ചു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്വാളിഫയറിലേക്ക് എത്തിയിരിക്കുകയാണ്. 14 റണ്‍സിനാണ് ലഖ്നൗ റോയല്‍ ചലഞ്ചേഴ്സിനോട് അടിയറവ് പറഞ്ഞത്. രജിത് പഠിതാറിന്റെ സെഞ്ച്വറി (112) പ്രകടനമാണ് കളിയില്‍ നിര്‍ണായകമായത്. ഇപ്പോഴിതാ പഠിദാറിന്റെ ഈ പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഓസീസ് മുന്‍ താരം മാത്യു ഹെയ്ഡന്‍.

രാജസ്ഥാന്‍ റോയല്‍സിനായി സഞ്ജു സാംസണിന് ചെയ്യാന്‍ സാധിക്കാതെ പോയതാണ് ബാംഗ്ലൂരിനായി രജത് പാട്ടീധാര്‍ ചെയ്ത് കാണിച്ചിരിക്കുന്നതെന്ന് ഹെയ്ഡന്‍ പറഞ്ഞു. ‘സഞ്ജു സാംസണിന് ചെയ്യാന്‍ സാധിക്കാതെ പോയതാണ് രജത് പഠിദാര്‍ ചെയ്തിരിക്കുന്നത്. ഇത് അവന്റെ രാത്രിയാണ്. ഓഫ് സൈഡിലും ലെഗ് സൈഡിലും മനോഹരമായ ഷോട്ടുകള്‍ അവന്‍ കളിച്ചു. സൂപ്പര്‍ ഇന്നിംഗ്സ്’ മത്സര ശേഷം സ്റ്റാര്‍ സ്പോര്‍ട്സില്‍ സംസാരിക്കവെ ഹെയ്ഡന്‍ പറഞ്ഞു.

ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സഞ്ജു ഇത്തരമൊരു പ്രകടനത്തിന് തിരികൊളുത്തിയിരുന്നെങ്കിലും വലിയ സ്‌കോറിലേക്ക് അതിനെ എത്തിക്കാനായിരുന്നില്ല. 26 പന്തില്‍ 47 റണ്‍സാണ് നേടി സഞ്ജു നേടിയത്. അഞ്ച് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെയാണ് സഞ്ജുവിന്റെ പ്രകടനം.

എലിമിനേറ്റര്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നാല് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗവിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടാനായത്.

കെ എല്‍ രാഹുലും (79), ദീപക് ഹൂഡയും (45) ലഖ്‌നൗവിനായി പൊരുതിയെങ്കിലും ആര്‍സിബിയുടെ മികവിനെ മറികടക്കാനായില്ല. ആര്‍സിബിക്കായി ജോഷ് ഹെയ്‌സല്‍വുഡ് മൂന്നും മുഹമ്മദ് സിറാജ്, വനിന്‍ഡു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.