ഐപിഎല്‍ 2024: ധോണിയെയും സംഘത്തെയും വിറപ്പിക്കാന്‍ ചങ്കൂറ്റമുള്ള ഒറ്റയാന്‍; മുന്നറിയിപ്പ് നല്‍കി അശ്വിന്‍

17ാം ഐപിഎല്‍ സീസണില്‍ ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഇതിഹാസ നായകന്‍ എംഎസ് ധോണിക്കും ചെന്നൈ സൂപ്പര്‍ കിംഗ്സിനും മുന്നറിയിപ്പുമായി രാജസ്ഥാന്‍ റോയല്‍സ് സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. തന്റെ പഴയ തട്ടകമായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിലേക്കു മുഖ്യ ഉപദേശകനായി മടങ്ങിയെത്തിയിരിക്കുന്ന മുന്‍ നായകന്‍ ഗൗതം ഗംഭീറിനെ ധോണിയും സംഘവും ഭയക്കണമെന്നു അശ്വിന്‍ വ്യക്തമാക്കി.

മുംബൈ ഇന്ത്യന്‍സാണ് ഐപിഎല്ലില്‍ വര്‍ഷങ്ങളായി സിഎസ്‌കെയുടെ പ്രധാന എതിരാളി. ഇരുടീമുകളും അഞ്ചു ട്രോഫികള്‍ വീതം നേടി ഒപ്പത്തിനൊപ്പം നില്‍ക്കുകയും ചെയ്യുകയാണ്. എന്നാല്‍ ഇത്തവണ ഗൗതം ഗംഭീറിന്റെ കെകെആറിനെ സിഎസ്‌കെ ഭയക്കണം.

സിഎസ്‌കെയ്ക്കു നേരത്തേ വലിയ ഭീഷണിയുയര്‍ത്തിയിട്ടുള്ളയാളാണ് ഗംഭീര്‍. പ്രത്യേകിച്ചും 2012ല്‍ സിംഎസ്‌കെ ഹാട്രിക് കിരീടം ലക്ഷ്യമിട്ടെത്തിയപ്പോള്‍ ഗംഭീറിന്റെ കെകെആര്‍ ഇതു തടയുകയായിരുന്നു. അന്നു ഞാന്‍ സിഎസ്‌കെയ്ക്കു വേണ്ടി കളിക്കുകയും ചെയ്തിരുന്നു. ചെന്നൈയില്‍ നടന്ന ഫൈനലില്‍ ഞങ്ങളുടെ എതിരാളി ഗംഭീറും ടീമുമായിരുന്നു. അന്നു മുതല്‍ സിഎസ്‌കെയുടെ പ്രധാന ഭീഷണികളിലൊന്നായി ഗംഭീര്‍ മാറുകയും ചെയ്തു.

വരൂ നോക്കാമെന്ന് തരത്തില്‍ എന്തിനെയും നേരിടാന്‍ ചങ്കൂറ്റമുള്ളയാളാണ് ഗംഭീര്‍. ഒരിക്കലും അദ്ദേഹം പിറകിലേക്കു പോവാറുമില്ല. ഗംഭീറിന്റെ ഇത്തരമൊരു ചിന്താഗതി എനിക്കു ഇഷ്ടമാണ്. കെകെആറിന്റെ തലവര മാറ്റുകയും ക്യാപ്റ്റനെന്ന നിലയില്‍ അവര്‍ക്കു രണ്ടു ട്രോഫികള്‍ നേടിക്കൊടുക്കുകയും ചെയ്ത താരമാണ് ഗംഭീര്‍. മൂന്നാം കിരീടമാണ് കെകെആര്‍ ഇത്തവണ ലക്ഷ്യമിടുന്നത്. ഇതു വളരെ അനുയോജ്യമായ സമയവുമാണ്- അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.