ഐ.പി.എലിന് മേല്‍ വിജയം പ്രഖ്യാപിച്ച് പി.എസ്.എല്‍; ഇതൊരു ചെറിയ കാര്യമല്ലെന്ന് പി.സി.ബി തലവന്‍

ഇന്ത്യന്‍ പ്രീമിയറിന് മേല്‍ പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗിന്റെ വിജയം പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഐപിഎലിന് കിട്ടുന്നതിനേക്കാള്‍ ഡിജിറ്റല്‍ കാഴ്ചക്കാര്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന് ഉണ്ടെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ നജാം സേഥി അവകാശപ്പെട്ടു. ഇതു സാധൂകരിക്കുന്ന കണക്കും അദ്ദേഹം പുറത്തുവിട്ടു.

‘150 മില്യനിലേറെ ആളുകള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ലീഗ് ഡിജിറ്റലായി മാത്രം കണ്ടിട്ടുണ്ട്. ഇതൊരു ചെറിയ കാര്യമല്ല. ഐപിഎലിന്റെ ഡിജിറ്റല്‍ റേറ്റിംഗ് വെറും 130 മില്യനാണ്. പാകിസ്ഥാന് ഇതൊരു വലിയ വിജയമാണ്’ നജാം സേഥി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലോക ക്രിക്കറ്റിലെ സമവാക്യങ്ങള്‍ മാറ്റിമറിച്ച ഫ്രാഞ്ചൈസി ലീഗെന്നാണ് ഐപിഎല്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐസിസിയുടെ ടൂര്‍ണമെന്റുകളെപ്പോലും കവച്ചുവയ്ക്കുന്ന തരത്തില്‍ ആഗോള തലത്തില്‍ ഐപിഎല്‍ പ്രചാരം നേടിക്കഴിഞ്ഞു. ഐപിഎല്ലിനെ ‘കോപ്പിയടിച്ച്’ പിന്നീട് മറ്റു രാജ്യങ്ങളും ഫ്രാഞ്ചൈസി ലീഗുകള്‍ക്കു തുടക്കം കുറിക്കുകയും ചെയ്തു. പക്ഷെ ഐപിഎല്ലിനെ പിന്തള്ളാന്‍ ലോകത്തിലെ മറ്റൊരു ലീഗിനും സാധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

ഐപിഎല്ലിനെ അനുകരിച്ച് പാകിസ്താന്‍ തുടങ്ങിയ ലീഗാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍). വൈകാതെ തന്നെ ഐപിഎല്ലിനെ മറികടന്ന് പിഎസ്എല്‍ ലോകത്തിലെ നമ്പര്‍ വണ്‍ ലീഗായി മാറുമെന്നാണ് പാകിസ്താന്റെ അവകാശവാദം. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മീഡിയ റൈറ്റ്‌സ് വിറ്റത് 48,950 കോടി രൂപയ്ക്കാണ്.