ഏകദിന ലോകകപ്പ്: രാഹുലിന്റെ പ്രകടനം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ തോറ്റേനെ; വിലയിരുത്തലുമായി അക്തര്‍

ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ പോരാട്ടം ഇന്ത്യ ജയിക്കാന്‍ പ്രധാന കാരണം കെഎല്‍ രാഹുലിന്റെ പ്രകടനമാണെന്ന് പാക് മുന്‍ പേസര്‍ ഷുഐബ് അക്തര്‍. ഒരിക്കല്‍ പോലും തന്നെ പുറത്താക്കാനുള്ള അവസരം രാഹുല്‍ ഓസീസിന് നല്‍കിയില്ലെന്നും രാഹുലിന്റെ ഈ പോസിറ്റീവ് സമീപനമാണ് ഇന്ത്യയുടെ കുതിപ്പിന് കരുത്തായതെന്നും അക്തര്‍ പറഞ്ഞു.

റണ്‍ചേസില്‍ വളരെ ദുഷ്‌കരമായ സമയത്തായിരുന്നു രാഹുല്‍ ക്രീസിലേക്കു വന്നത്. ഇന്നിംഗ്സില്‍ ഒരിക്കല്‍പ്പോലും ഓസീസിനു തന്നെ പുറത്താക്കാനുള്ള അവസരം അദ്ദേഹം നല്‍കിയില്ല. രാഹുലിനു വേണമെങ്കില്‍ തന്റെ സെഞ്ച്വറി നേടാമായിരുന്നു.

പക്ഷേ ഇന്ത്യയുടെ വിജയത്തിനും അഭിമാനത്തിനുമാണ് അദ്ദേഹം മുന്‍തൂക്കം നല്‍കിയത്. ശ്രദ്ധയോടെ കളിക്കേണ്ട സമയത്തു അങ്ങനെയും, ആക്രമിക്കേണ്ട സമയത്തു ആക്രമിച്ചുമായിരുന്നു രാഹുല്‍ ബാറ്റ് ചെയ്തത്.

മിച്ചെല്‍ മാര്‍ഷ് നഷ്ടപ്പെടുത്തിയ വിരാട് കോഹ്‌ലിയുടെ ക്യാച്ച് ടേണിംഗ് പോയിന്റ് തന്നെയായിരുന്നു. മാര്‍ഷ് അത് എടുത്തിരുന്നെങ്കില്‍ ഇന്ത്യ കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുമായിരുന്നു. മധ്യനിരയില്‍ നിങ്ങള്‍ക്കു സ്ഥിരത നല്‍കാന്‍ കഴിയുന്ന ബാറ്ററാണ് രാഹുല്‍. ഓപ്പണിംഗ് മുതല്‍ ഏതു പൊസിഷനിലും അദ്ദേഹത്തിനു ബാറ്റ് ചെയ്യാനും ഒപ്പം വിക്കറ്റ് കാക്കാനും സാധിക്കും- അക്തര്‍ പറഞ്ഞു.