ഏകദിന ലോകകപ്പ്: ശ്രീലങ്കയ്‌ക്കെതിരായ പ്ലെയിംഗ് ഇലവന്‍, മാറ്റത്തിന്റെ സൂചന നല്‍കി രോഹിത്

ഏകദിന ലോകകപ്പില്‍ ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും. തുടര്‍ച്ചയായ ഏഴാം വിജയത്തിലാണ് ടീം ഇന്ത്യ ഉറ്റുനോക്കുന്നത്. മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ മാധ്യമങ്ങളെ കണ്ടും. ഇതില്‍ വെറ്ററന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് കളിയില്‍ അവസരം ലഭിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് രോഹിത് വലിയ അപ്ഡേറ്റ് നല്‍കി.

”എല്ലാത്തരം സംയോജനവും സാധ്യമാണ്. ആവശ്യമെങ്കില്‍ മൂന്ന് സ്പിന്നര്‍മാരുമായും രണ്ട് സീമര്‍മാരുമായും കളിക്കാം,’ രോഹിത് ശര്‍മ്മ പ്രീ-മാച്ച് കോണ്‍ഫറന്‍സില്‍ പറഞ്ഞു. മൂന്ന് സ്പിന്നര്‍മാരെ ഇറക്കുകയാണെങ്കില്‍ പ്ലെയിംഗ് ഇലവനില്‍ ഹാര്‍ദിക് പാണ്ഡ്യയെ ആവശ്യമുണ്ടോ എന്ന ചോദ്യത്തോട് ഉചിതമായ തീരുമാനം ഇതില്‍ കൈക്കൊള്ളുമെന്നും മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കുന്നത് തള്ളിക്കളയുന്നില്ലെന്നും പറഞ്ഞു.

ടീം ലോകകപ്പിന്റെ സെമി ഫൈനലില്‍ എത്തിയതിനാല്‍ കുറച്ച് കളിക്കാര്‍ക്ക് വിശ്രമം നല്‍കുന്ന കാര്യം ടീം പരിഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തോടുപം രോഹിത് പ്രതികരിച്ചു. ”ഈ സമയത്ത് അവര്‍ മികച്ച താളത്തിലാണെന്ന് ഞാന്‍ കരുതുന്നു. അവര്‍ വിശ്രമിക്കാന്‍ ആഗ്രഹിക്കുന്നില്ല. ശരീരം നന്നായി ഇരിക്കുന്നു. എല്ലാ ബോളര്‍മാരില്‍ നിന്നും എനിക്ക് ലഭിച്ച ഫീഡ്ബാക്ക് ഇതാണ്. അതിനാല്‍, അവര്‍ ഗെയിമുകള്‍ കളിക്കുന്നതില്‍ സന്തോഷിക്കുന്നു’ രോഹിത് പറഞ്ഞു.

മുംബൈ വാംഖഡെയില്‍ ഉച്ചകഴിഞ്ഞ് രണ്ട് മുതലാണ് മത്സരം. ദക്ഷിണാഫ്രിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ വരുന്ന ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് യോഗ്യത ലഭിക്കാനാണ് ശ്രീലങ്കയുടെ ശ്രമം. ലോകകപ്പില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലെത്തുന്നവര്‍ക്കാണ് ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ യോഗ്യത ലഭിക്കുക.