ഏകദിന ലോകകപ്പ്: 'ഇതിന് ഇന്ത്യ അനുഭവിക്കും, വ്യക്തിയല്ല ടീമാണ് പ്രധാനം'; കോഹ്‌ലിയുടെ ബാറ്റിംഗ് സമീപനത്തിനെതിരെ പുജാര

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടത്തിനായി വിജയ റണ്‍ വൈകിപ്പിച്ച ടീം സമീപനത്തിനെതിരെ തുറന്നടിച്ച് സീനിയര്‍ താരം ചേതേസ്വര്‍ പുജാര. ടീമിനായി സെഞ്ച്വറി ത്വജിക്കാന്‍ കോഹ്‌ലി തയ്യാറാവണമായിരുന്നെന്നും കഴിയുന്നത്ര വേഗത്തില്‍ മത്സരം പൂര്‍ത്തിയാക്കി നെറ്റ് റണ്‍റേറ്റിനെ ഉയര്‍ത്തി നിര്‍ത്തുകയാണ് വേണ്ടിയിരുന്നതെന്നും പുജാര അഭിപ്രായപ്പെട്ടു.

വിരാട് കോഹ്‌ലി സെഞ്ച്വറി നേടണമെന്നത് തന്നെയായിരുന്നു ആഗ്രഹം. എന്നാല്‍ അതോടൊപ്പം കഴിയുന്നത്ര വേഗത്തില്‍ മത്സരം പൂര്‍ത്തിയാക്കാനും ശ്രമിക്കണമായിരുന്നു. നെറ്റ് റണ്‍റേറ്റിനെ ഉയര്‍ത്തി നിര്‍ത്തുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ഇനി മുന്നോട്ട് പോകുന്തോറും നെറ്റ് റണ്‍റേറ്റിനായാണ് വാശിയേറിയ പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. അപ്പോള്‍ തിരഞ്ഞുനോക്കി അന്ന് അങ്ങനെ ചെയ്യാമായിരുന്നു എന്ന് കരുതിയിട്ട് കാര്യമില്ല. കോഹ്‌ലിയെ സെഞ്ച്വറിയിലേക്കെത്തിക്കാനാണ് എല്ലാവരും ശ്രമിച്ചത്.

കോഹ്‌ലി ടീമിനായി സെഞ്ച്വറി ത്വജിക്കാന്‍ തയ്യാറാവണമായിരുന്നു. ടീമിന്റെ സാഹചര്യം നോക്കി ടീമിന് പ്രാധാന്യം കൊടുക്കണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. താരമെന്ന നിലയില്‍ ഓരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടാണുള്ളത്.

എന്നാല്‍ ചില താരങ്ങളെങ്കിലും വ്യക്തിഗത നേട്ടങ്ങള്‍ക്കും സെഞ്ച്വറികള്‍ക്കുമായി ശ്രമിക്കും. അത് അടുത്ത മത്സരങ്ങളില്‍ അവരുടെ സീറ്റ് ഉറപ്പിക്കാനാണ്. ഏത് തരം മനോഭാവമാണ് താരങ്ങള്‍ക്ക് എന്നതിനനുസരിച്ചാവും ഈ തീരുമാനം ഉണ്ടാവുക- പുജാര പറഞ്ഞു.