ഏകദിന ലോകകപ്പ്: പാകിസ്ഥാന്റെ തകര്‍ച്ചയ്ക്ക് കാരണം ഇന്ത്യയോ?; പ്രതികരിച്ച് പരിശീലകന്‍

ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ദയനീയ അവസ്ഥയിലാണുള്ളത്. കളിച്ച ആറു മത്സരങ്ങളില്‍ നാലിലും തോറ്റ ടീം സെമി ഫൈനല്‍ കാണാതെ പുറത്താകലിന്റെ വക്കിലാണ്. ഈ സാഹചര്യത്തില്‍ പാക് നായകന്‍ ബാബര്‍ അസമിനെതിരെയും ടീം മാനേജ്മെന്റിനെതിരെയും വിമര്‍ശനം ശക്തമാണ്.

പാകിസ്ഥാന്റെ ഈ മോശം പ്രകടനത്തിന് പിന്നില്‍ ഇന്ത്യയോടേറ്റ പരാജയമാണെന്നും വിലയിരുത്തലുണ്ട്. ഇന്ത്യയോട് തോറ്റ ശേഷം ഒരു മികച്ച പ്രകടനം പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇപ്പോഴിതാ ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ മുഖ്യ പരിശീലകന്‍ ഗ്രാന്റ് ബ്രാഡ്‌ബേണ്‍.

ഇന്ത്യയോടുള്ള തോല്‍വിയാണോ പാകിസ്ഥാന്റെ തകര്‍ച്ചക്ക് കാരണമെന്ന് ചോദിച്ചാല്‍ അല്ലെന്ന് പറയും. അഹമ്മദാബാദില്‍ കളിച്ചത് ഞങ്ങളുടെ താരങ്ങളെ സംബന്ധിച്ച് വലിയ അനുഭവമാണ്. ഇതിന് മുമ്പ് ഇത്തരമൊരു സാഹചര്യത്തില്‍ പാകിസ്താന്‍ താരങ്ങള്‍ കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഒന്നര ലക്ഷത്തോളം കാണികള്‍ക്ക് മുന്നില്‍ കളിക്കുകയെന്നത് വലിയ അനുഭവമാണ്.

പാകിസ്താന്റെ നിലവിലെ താരങ്ങള്‍ക്ക് അനുഭവസമ്പത്ത് കുറവാണ്. ഇന്ത്യയില്‍ കളിച്ചിട്ടുള്ളവര്‍ വളരെ ചുരുക്കമാണ്. സാഹചര്യങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാന്‍ ടീമിനായില്ല- ബ്രാഡ്‌ബേണ്‍ പറഞ്ഞു.