അവന് ഇതൊന്നും ബാധകമല്ലേ.., ബിസിസിഐയുടെ ഇരട്ടത്താപ്പ്; ആഞ്ഞടിച്ച് സൂപ്പര്‍ ഓള്‍റൗണ്ടര്‍

യുവതാരങ്ങളായ ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നുമൊഴിവാക്കിയതില്‍ പ്രതികരണവുമായി മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും ചിലര്‍ക്കു മാത്രം ആനുകൂല്യം നല്‍കുന്നത് ശരിയല്ലെന്നും ഹാര്‍ദ്ദിക്കിന്റെ കാര്യം ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍ പറഞ്ഞു.

ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും പ്രതിശാഭാലികളായ ക്രിക്കറ്റര്‍മാരാണ്. രണ്ടു പേരും ശക്തമായി തിരിച്ചുവരുമെന്നു പ്രതീക്ഷിക്കുന്നു. ഹാര്‍ദിക് പാണ്ഡ്യയെപ്പോലുള്ള കളിക്കാര്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, ദേശീയ ടീമിന്റെ ഭാഗമല്ലാത്തപ്പോള്‍ അവര്‍ക്കു ആഭ്യന്തര വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ പാടില്ലേ? ഇതു എല്ലാവര്‍ക്കും ബാധകമല്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിനു പ്രതീക്ഷിക്കുന്ന ഫലം കൈവരിക്കാന്‍ സാധിക്കില്ല- ഇര്‍ഫാന്‍ എക്സില്‍ കുറിച്ചു.

ദേശീയ ടീമിന്റെ ഭാഗമല്ലായിരുന്നപ്പോള്‍ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ വിസമ്മതിച്ചതിനാണ് ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ കരാറില്‍നിന്നും ബിസിസിഐ ഒഴിവാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിലില്ലാത്ത സമയത്ത് താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമാകണമെന്നാണ് നിബന്ധന. എന്നാല്‍, ഇരുവരും ഇത് അവഗണിച്ച് വിട്ടുനിന്നതാണ് കരാറില്‍നിന്ന് പുറത്താവാന്‍ കാരണം.

എന്നാല്‍ പരിക്കേറ്റ് പുറത്തുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയും രഞ്ജി മത്സരങ്ങള്‍ കളിച്ചിട്ടില്ല. അതേസമയം താരം പുതിയ ഐപിഎല്‍ സീസണിനായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇഷാനും ഹാര്‍ദ്ദിക്കും ഒരുമിച്ച് പരിശീലനം നടത്തുന്നതിന്‍രെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു.