ലോകകപ്പിന് ശേഷം ഞാൻ അനുഭവിച്ച സങ്കടത്തെക്കുറിച്ചും വിഷമത്തെക്കുറിച്ചും ആർക്കും അറിയില്ല, ബിസിസിഐ പോലും എന്നെ ചതിച്ചു; തുറന്നടിച്ച് ഇന്ത്യൻ താരം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഐസിസി ലോകകപ്പ് 2023 ന് ശേഷമുള്ള തൻ്റെ കഠിനമായ ഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ്. അവിസ്മരണീയമായ പ്രകടനം നടത്തിയ താരം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ വലംകൈയ്യൻ ബാറ്റർ പരാജയപെട്ടതിനാൽ ടീമിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു.

മുതുകിൽ വേദനയുണ്ടെന്ന് പരാതിപ്പെട്ട അദ്ദേഹം രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ കളിക്കില്ലെന്ന് മുംബൈ മാനേജ്മെൻ്റിനോട് പറഞ്ഞു. എന്നിരുന്നാലും, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അദ്ദേഹത്തിൻ്റെ വാക്കുകൾ ശ്രദ്ധിച്ചില്ല. താരം മനഃപൂർവം ഉഴപ്പി എന്നാണ് അവർ പരാതി പറഞ്ഞത്. അതിനാൽ അവർ താരത്തിന് കേന്ദ്ര കരാർ വാഗ്ദാനം ചെയ്തില്ല.

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ൻ്റെ ഫൈനലിൽ കൊൽക്കത്ത കളത്തിൽ ഇറങ്ങുമ്പോൾ അവരുടെ ഫൈനൽ വരെയുള്ള യാത്രയിൽ ശ്രേയസ് നിർണായക പങ്ക് വഹിച്ചു. ഇന്ന് നടക്കുന്ന ഫൈനലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഇറങ്ങുമ്പോൾ അവർ കിരീടം നേടുമെന്നുള്ള പ്രതീക്ഷയിലാണ്.

“ഐസിസി ലോകകപ്പിന് ശേഷമുള്ള യാത്രയിൽ ഞാൻ ശരിക്കും കഷ്ടപ്പെട്ടു. എൻ്റെ ആശങ്ക അറിയിച്ചപ്പോൾ ആരും സമ്മതിച്ചില്ല. ഞാൻ എന്നോട് മാത്രം മത്സരിക്കുകയാണെന്ന് എനിക്ക് തോന്നുന്നു. ഐപിഎൽ ആരംഭിച്ചപ്പോൾ, എൻ്റെ ഏറ്റവും മികച്ചത് നൽകാൻ ഞാൻ ആഗ്രഹിച്ചു. ഞങ്ങളുടെ പദ്ധതികൾ ഞങ്ങളുടെ കഴിവിൻ്റെ പരമാവധി നടപ്പിലാക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, ഞങ്ങൾ ആഗ്രഹിച്ചത് നേടാൻ ഞങ്ങൾക്ക് കഴിഞ്ഞു, ”ശ്രേയസ് അയ്യർ പറഞ്ഞു.

ഐപിഎൽ 2024ലെ 13 മത്സരങ്ങളിൽ നിന്ന് 146.19 സ്‌ട്രൈക്ക് റേറ്റിൽ 345 റൺസാണ് ശ്രേയസ് അയ്യർ നേടിയത്. കളിക്കാരെ പ്രചോദിപ്പിച്ചതിന് കെകെആർ മെൻ്റർ ഗൗതം ഗംഭീറിനെ അദ്ദേഹം അഭിനന്ദിച്ചു.