രണ്ടാമത്തെ മത്സരത്തിലും നിക്കോളാസ് പൂരന്റെ അര്‍ദ്ധശതകം പാഴായി ; വിന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ പരമ്പര പിടിച്ചു

നിക്കോളാസ് പൂരന്റെയൂം റോമാന്‍ പവലിന്റെയൂം ഉജ്വല ബാറ്റിംഗും വെടിക്കെട്ടും ഇന്ത്യയ്‌ക്കെതിരേ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് തുണയായില്ല. രണ്ടുപേരും അര്‍ദ്ധശതകം നേടി ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ലക്ഷ്യത്തിന് 10 റണ്‍സ് അകലെ വീണു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന നൂറ് റണ്‍സിന്റെ കൂട്ടുകെട്ട് ഇന്ത്യന്‍ ബൗളിംഗിന്റെ മൂര്‍ച്ച അടിച്ചുപരത്തി. മൂന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും ഋഷഭ് പന്തും അര്‍ദ്ധശതകം കുറിച്ചു.

കഴിഞ്ഞ മത്സരത്തില്‍ നിര്‍ത്തിയിടത്തു നിന്നും തുടങ്ങിയ പൂരന്‍ 41 പന്തില്‍ 62 റണ്‍സ് നേടി. അഞ്ചു ബൗണ്ടറികള്‍ക്കൊപ്പം മൂന്ന് സിക്‌സറും പറത്തി. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ബിഷ്‌ണോയിയ്ക്കായിരുന്നു ക്യാച്ച്. റോമന്‍ പവല്‍ 68 റണ്‍സ് നേടി. 36 പന്തുകളില്‍ നാലു ബൗണ്ടറികളുടെയും അഞ്ച് സിക്‌സിന്റെയും അകമ്പടിയിലായിരുന്നു പവലിന്റെ അര്‍ദ്ധശതകം. അവസാനം എത്തിയ പൊള്ളോര്‍ഡ് സ്‌കോറിന്റെ വേഗം കൂട്ടാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ വിന്‍ഡീസിന്റെ പോരാട്ടം അവസാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുമ്പോട്ട് വെച്ചത് 186 റണ്‍സ് വിജയലക്ഷ്യമായിരുന്നു. എന്നാല്‍ വെസ്റ്റിന്‍ഡീസിന്റെ പോരാട്ടം 178 റണ്‍സില്‍ അവസാനിച്ചതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ പിടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് എടുത്തു. മുന്‍ നായകന്‍ വിരാട്‌കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയ മത്സരത്തില്‍ ഋഷഭ് പന്തും അര്‍ദ്ധശതകം നേടി. വാലറ്റത്തെ നയിക്കുന്ന വെങ്കിടേഷ് അയ്യരും മികച്ച പ്രകടനം നടത്തി. പരമ്പരയില്‍ ഇതാദ്യമായിട്ടാണ് വിരാട്‌കോഹ്ലി തന്റെ സ്വതസിദ്ധമായ ഫോമിലേക്ക് ഉയര്‍ന്നത്. ഏഴു ബൗണ്ടറികളും ഒരു സിക്‌സറും പറത്തിയായിരുന്നു അര്‍ദ്ധശതകത്തില്‍ എത്തിയത്. 41 പന്തുകളില്‍ 52 റണ്‍സ് നേടിയ വിരാട് കോഹ്ലി ചേസിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു.

പിന്നാലെ വന്ന സൂര്യകുമാര്‍ യാദവ് ആറ് പന്തില്‍ എട്ട് റണ്‍സ് നേടിയെങ്കിലും സ്വന്തം ബൗളിംഗില്‍ പിടികൂടുകയായിരുന്നു. ഋഷഭ് പ്ന്ത് 27 പന്തുകളില്‍ അര്‍ദ്ധശതകം കുറിച്ചു. ഏഴു ബൗണ്ടറിയും ഒരു സിക്‌സറും പന്ത് പറത്തി അദ്ദേഹം 52 റണ്‍സ് നേടി. ഓപ്പണര്‍മാരായ നായകന്‍ രോഹിത് ശര്‍മ്മ 19 റണ്‍സിനും ഇഷാന്‍ കിഷന്‍ രണ്ടു റണ്‍സിനും നേരത്തേ പുറത്തായെങ്കിലും വിരാട്‌കോഹ്ലി സ്‌കോറിംഗ് ഏറ്റെടുക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവ് കൂടി മടങ്ങി പിന്നാലെ പന്ത് കൂടിവന്നതോടെ ഇന്ത്യന്‍ സ്‌കോറിംഗിന് വേഗമേറി.

Read more

കോഹ്ലി മടങ്ങിയ ശേഷം വെങ്കിടേഷ് അയ്യരും പന്തും ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കുകയായിരുന്നു. റോഷ്ടന്‍ ചേസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 18 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമായി 33 റണ്‍സ് എടുത്ത വെങ്കിടേഷ് അയ്യര്‍ ഷെപ്പേര്‍ഡിന്റെ പന്തിലായിരുന്നു മടങ്ങിയത്.