IPL 2024: ഹാര്‍ദ്ദിക് പാണ്ഡ്യയെ കൂവിയാൽ സ്റ്റേഡിയത്തിൽ നിന്നും പുറത്ത്; വിശദീകരണവുമായി മുംബൈ ക്രിക്കറ്റ് അസ്സോസിയേഷൻ

രാജസ്ഥാൻ റോയൽസിനെതിരെ മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന നാളത്തെ മത്സരത്തിൽ ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യയെ കൂവിയാൽ സ്റ്റേഡിയത്തിൽ നിന്നും ആരാധകരെ പുറത്താക്കുമെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ ചർച്ചയായിരുന്നു.

ഇപ്പോഴിതാ അക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍. അഞ്ച് വട്ടം മുംബൈയെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച രോഹിത്തിന് പകരം ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹാര്‍ദിക്കിനെ കൊണ്ടുവന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാക്കിയത് ആരാധകര്‍ക്ക് തീരെ പിടിച്ചിരുന്നില്ല. ഐപിഎല്ലിന് മുമ്പേ തന്നെ മുംബൈ ആരാധകര്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം വ്യക്തമാക്കിയിരുന്നു.

അതുകൊണ്ട് തന്നെ നാളെ ആദ്യ ഹോം മത്സരത്തിനിറങ്ങുന്ന മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കെതിരെ കൂവുകയും രോഹിത് ശർമ്മയ്ക്ക് വേണ്ടി ജി വിളിക്കുന്നവരെ നിരീക്ഷിക്കാനും പ്രത്യേക പോലീസ് സംഘത്തെ ഏർപ്പാടാക്കിയിട്ടുണ്ടെന്നും, അനഗഫാനെ ചെയ്യുന്നവരെ സ്റ്റേഡിയത്തിൽ നിന്നും പുറത്താക്കുമെന്നുമായിരുന്നു പ്രചരിച്ചിരുന്നത്.

എന്നാൽ അത്തരം പ്രചരണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നാണ് മുംബൈ ക്രിക്കറ്റ് അസ്സോസിയേഷൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നത്. മുംബൈയിൽ ആരാധകരുടെ വലിയ കൂവലാണ് ഹാർദ്ദിക് നേരിടാൻ പോവുന്നതെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി നേരത്തെ പറഞ്ഞിരുന്നു. ആരാധകരെ നിയന്ത്രിക്കാന്‍ ബിസിസിഐ നല്‍കിയ മാർഗനിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്യുകയെന്നും അല്ലാതെ ആരെയും സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കില്ലെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.

കളിക്കളത്തില്‍ ഹാര്‍ദിക് പാണ്ഡ്യ രോഹിത് ശര്‍മയോട് തീരെ ബഹുമാനം കാണിക്കുന്നില്ലെന്ന ആരോപണവും സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നുണ്ട്. ആദ്യത്തെ തോല്‍വിക്ക് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വലിയ ഉലച്ചിലുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. രണ്ടാമത്തെ തോല്‍വിയോടെ ഇത് കൂടുതല്‍ വഷളായെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ രാജസ്ഥാനെതിരെയുള്ള നാളെ നടക്കാനിരിക്കുന്ന മത്സരം ക്യാപ്റ്റൻ എന്ന നിലയിൽ ഹാർദ്ദിക് പാണ്ഡ്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്.