ഇന്ത്യൻ താരങ്ങൾക്ക് അടിച്ചത് ലോട്ടറി, ഇന്നലത്തെ മത്സരം നടന്നുകയറിയത് ചരിത്രത്തിലേക്ക്; സംഭവം ഇങ്ങനെ

2023 ലോകകപ്പിൽ തുടർച്ചയായ 10-ാം ജയം തികച്ച് സെമിഫൈനലിൽ എത്തിയതിന്റെ ആവേശത്തിലാണ് ഇന്ത്യ . മുംബൈയിലെ വാങ്കഡെയിൽ നടന്ന ആദ്യ സെമിയിൽ ന്യൂസിലൻഡിനെ 70 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്. ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് കിവീസിനെ പിടിച്ചുകെട്ടാൻ ഇന്ത്യയ്ക്ക് കരുത്തായത്. ഇന്ത്യ മുന്നോട്ടുവെച്ച 398 റൺസിലേക്ക് ബാറ്റ് വീശിയ കിവീസ് 48.5 ഓവറിൽ 327 റൺസിന് അവസാനിച്ചു.

സെഞ്ച്വറി നേടിയ ഡാരിൽ മിച്ചെലാണ് കിവീസിന്റെ ടോപ് സ്‌കോറർ. മിച്ചെൽ 119 ബോളിൽ 7 സിക്‌സിന്റെയും 9 ഫോറിന്റെയും അകമ്പടയിൽ 134 റൺസെടുത്തു. നായകൻ കെയ്ൻ വില്യംസൺ 69, ഗ്ലെൻ ഫിലിപ്‌സ് 41 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി ഷമി 9.5 ഓവറിൽ 57 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തി. ബുംറ, കുൽദീപ്, സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 397 റൺസ് നേടിയിരുന്നു. വിരാട് കോഹ്‌ലിയുടെയും ശ്രേയസ് അയ്യരുടെയും തകർപ്പൻ സെഞ്ച്വറി മികവിലാണ് ഇന്ത്യ വമ്പൻ സ്‌കോറിൽ എത്തിയത്. കോഹ്‌ലി 113 പന്തിൽ 117 റൺസ് നേടി . 70 പന്തിൽ 105 റൺ നേടിയ ശേഷമാണ് അയ്യർ പുറത്തായത്. പരിക്ക് കാരണം ബുദ്ധിമുട്ടി മടങ്ങിയ ഗിൽ 66 പന്തിൽ 80 റൺസ് നേടി.

ഇന്നലെ ഒരൊറ്റ മത്സരത്തിൽ തകർന്ന റെക്കോർഡുകളുടെ പ്രധാന പട്ടികകൾ ഇതാ;

കോലിയുടെ 50-ാം ഏകദിന സെഞ്ച്വറി

113 പന്തിൽ 117 റൺസാണ് കോലി ഇന്നലെ അടിച്ചുകൂട്ടിയത്. അദ്ദേഹം തന്റെ 50-ാം ഏകദിന സെഞ്ച്വറിയും സ്വന്തമാക്കി. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമായി കോഹ്‌ലി മാറിയത് ആയിരുന്നു ഇന്നലർഹെ ഏറ്റവും വാക്കിയ പ്രതിയാകാത്ത. ഈ യാത്രയിൽ സാക്ഷാൽ സച്ചിൻ കൈവശം വെച്ചിരുന്ന റെക്കോഡാണ് കോഹ്‌ലി തകർത്തെറിഞ്ഞത്.

ഏകദിന ക്രിക്കറ്റിലെ ടോപ് സ്‌കോറർ പട്ടികയിൽ മൂന്നാം സ്ഥാനം

ഏകദിന ക്രിക്കറ്റിൽ 13794 റൺസാണ് കോഹ്‌ലി നേടിയത്. ശരാശരി 58.69. ഏകദിനത്തിൽ ആകെ 13704 റൺസ് അടിച്ചുകൂട്ടിയ മുൻ ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗിനെ മറികടന്നാണ് അദ്ദേഹം മൂന്നാം സ്ഥാനത്ത് എത്തിയത്. സച്ചിൻ (18426), കുമാർ സംഗക്കാര (14324) എന്നിവർക്ക് പിന്നിൽ മാത്രമാണ് അദ്ദേഹം ഇപ്പോൾ നിൽക്കുന്നത്.

ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ്

രു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് താരമായി കോഹ്‌ലി മാറി. 2023 ലോകകപ്പിൽ (711) 700 റൺസ് തികച്ച കോലി, 2003 ലോകകപ്പിൽ 673 റൺസ് നേടിയ സച്ചിനെ മറികടന്നു. ഇപ്പോൾ നടക്കുന്ന ലോകകപ്പിൽ കോഹ്‌ലിയുടെ ശരാശരി 101.57 ആണ്.

ലോകകപ്പ് സെമിയിൽ ഒരു ഇന്ത്യക്കാരന്റെ ഉയർന്ന സ്കോർ

ഏകദിന ലോകകപ്പിന്റെ സെമിയിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച സ്‌കോറാണ് കോഹ്‌ലിയുടെ 117 റൺസ്. 2003ൽ കെനിയയ്‌ക്കെതിരെ 111* റൺസ് നേടിയ സൗരവ് ഗാംഗുലിയുടെ റെക്കോർഡാണ് കോഹ്‌ലി തകർത്തത്.

ഒരു ലോകകപ്പ്എഡിഷനിലെ ഏറ്റവും കൂടുതൽ അമ്പതിലധികം സ്‌കോറുകൾ

2023 ലോകകപ്പിലെ തന്റെ എട്ടാമത്തെ 50 + സ്കോറാണ് കോഹ്‌ലി അടിച്ചെടുത്തത്. മൂന്ന് സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറികളും ഈ യാത്രയിൽ അദ്ദേഹം സ്വന്തമാക്കി. ഒരു ലോകകപ്പിൽ 7 ഫിഫ്റ്റി പ്ലസ് സ്കോറുമായി രണ്ടാം സ്ഥാനത്തുള്ള സച്ചിനെയും ഷാക്കിബ് അൽ ഹസനെയും മറികടന്നാണ് കോഹ്‌ലി റെക്കോഡ് സ്വന്തം പേരിലാക്കിയത്.

ഏകദിന ക്രിക്കറ്റിൽ 150 സിക്സറുകൾ

117 റൺസെടുത്ത കോഹ്‌ലി ഇന്നലെ രണ്ട് സിക്‌സറുകൾ പറത്തി. ഇപ്പോൾ ഏകദിനത്തിൽ ആകെ 151 സിക്‌സറുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 150-ലധികം സിക്‌സറുകൾ നേടുന്ന ആറാമത്തെ ഇന്ത്യൻ താരമായി കോഹ്‌ലി ഇന്നലെ മാറി. ഇന്ത്യക്കായി ഏകദിന സിക്‌സറുകൾ നേടിയതിൽ രോഹിത് ശർമ്മയാണ് മുന്നിൽ.

ഏകദിനത്തിൽ കിവീസിന് എതിരെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ

ന്യൂസിലൻഡിനെതിരായ ഏകദിനത്തിലെ ആറാം സെഞ്ചുറിയാണ് കോഹ്‌ലി നേടിയത്. അങ്ങനെ ചെയ്യുന്നതിലൂടെ, ന്യൂസിലൻഡിനെതിരായ ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമായി അദ്ദേഹം മാറി. ആറ് സെഞ്ചുറികൾ നേടിയ വീരേന്ദർ സെവാഗിന് ഒപ്പമെത്തി. ന്യൂസിലൻഡിനെതിരെ 58.75ന് 1645 ഏകദിന റൺസാണ് കോഹ്‌ലിയുടെ പേരിലുള്ളത്. 1750 റൺസ് നേടിയ സച്ചിന് പിന്നിൽ മാത്രമാണ് അദ്ദേഹം.

150-ലധികം ഏകദിന ലോകകപ്പ് ബൗണ്ടറികൾ നാലാമത്തെ താരം

ഏകദിന ലോകകപ്പിൽ 150-ലധികം ബൗണ്ടറികൾ നേടിയ നാലാമത്തെ താരമാണ് കോലി. ന്യൂസിലൻഡിനെതിരെ ഒമ്പത് ബൗണ്ടറികൾ അടിച്ച കോഹ്‌ലി 155 ബൗണ്ടറികളാണ് കോഹ്‌ലി ആകെ നേടിയത്. സച്ചിൻ, രോഹിത്, ഡേവിഡ് വാർണർ എന്നിവരാണ് 150-ലധികം ഏകദിന ലോകകപ്പ് ബൗണ്ടറികൾ നേടിയ മറ്റുള്ളവർ.

രോഹിത് നേടിയ റെക്കോഡ് ഇങ്ങനെ

രോഹിത് വളരെ വേഗം ഇന്നിംഗ്സ് കളിച്ച് 47 റൺസെടുത്തു. ലോകകപ്പിൽ അദ്ദേഹം 1500 റൺസാണ് നേടിയത്. 27 മത്സരങ്ങളിൽ നിന്ന് 1528 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം. ഈ നാഴികക്കല്ല് നേടുന്ന അഞ്ചാമത്തെ കളിക്കാരനും മൂന്നാമത്തെ ഇന്ത്യക്കാരനുമാണ് അദ്ദേഹം.

ഏകദിനത്തിൽ ക്യാപ്റ്റനെന്ന നിലയിൽ രോഹിത് 2000 റൺസ്

രോഹിത് മറ്റൊരു പ്രധാന നാഴികക്കല്ല് പിന്നിട്ടു. 44 മത്സരങ്ങളിൽ നിന്ന് ക്യാപ്റ്റനെന്ന നിലയിൽ 2000 ഏകദിന റൺസ് ഇപ്പോൾ അദ്ദേഹം സ്വന്തമാക്കി. ശരാശരി 55.55. ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ ഇന്ത്യൻ നായകനാണ് രോഹിത്. മൊത്തത്തിൽ 10662 ഏകദിന റൺസാണ് രോഹിത്തിന്റെ സമ്പാദ്യം.

ലോകകപ്പിൽ 50 ഏകദിന സിക്സറുകൾ

സിക്സുകൾ അടിക്കാൻ മിടുക്കനായ രോഹിത് ഏകദിന ലോകകപ്പിൽ 50 സിക്സ് നേടുന്ന ആദ്യ താരമായി. 27 മത്സരങ്ങളിൽ നിന്നായി 51 സിക്സുകളാണ് രോഹിത് സ്വന്തമാക്കിയത്. 49 സിക്‌സറുകൾ പറത്തിയ ക്രിസ് ഗെയ്‌ലിനെയാണ് രോഹിത് മറികടന്നത്.

അയ്യർ നേടിയ റെക്കോഡ്

ശ്രേയസ് അയ്യർ 70 പന്തിൽ 105 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. 67 പന്തിൽ അദ്ദേഹം സെഞ്ചുറി നേടി. ഏകദിന ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി (നോക്കൗട്ട്) എന്ന റെക്കോർഡ് ഇപ്പോൾ അയ്യർ സ്വന്തമാക്കി. 2007 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ 72 പന്തുകൾ എടുത്ത ആദം ഗിൽക്രിസ്റ്റിന്റെ റെക്കോർഡാണ് അയ്യർ തകർത്തത്.