'ഒന്നും കൂടി ആവാമായിരുന്നു'; ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയെ പരിഹസിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര രണ്ട് മത്സരങ്ങളായി ചുരുക്കേണ്ടതില്ലായിരുന്നുവെന്നും മൂന്നാമതൊരു മത്സരം കൂടി നടത്താമായിരുന്നെന്നും പരിഹസിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. കേപ്ടൗണില്‍ നടന്ന പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം ഒന്നരദിവസം കൊണ്ട് അവസാനിച്ച പശ്ചാത്തലത്തിലാണ് താരത്തിന്റെ പരിഹാസം.

കേപ്ടൗണില്‍ തന്നെ നാളെ തുടങ്ങുകയായിരുന്നെങ്കില്‍ മൂന്നാം ടെസ്റ്റ് കളിക്കാന്‍ ആവശ്യത്തിന് സമയമുണ്ടാകുമായിരുന്നു. തീര്‍ച്ചയായും മത്സരത്തിന് ഫലമുണ്ടാകുമെന്ന കാര്യത്തിലും സംശമില്ല. അതുപോലെ കളിക്കാര്‍ക്ക് നേരത്തെ ബുക്ക് ചെയ്ത ഫ്‌ലൈറ്റ് ടിക്കറ്റുകളും റദ്ദാക്കേണ്ടതില്ലായിരുന്നു- പീറ്റേഴ്‌സണ്‍ എക്‌സില്‍ കുറിച്ചു.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ടെസ്റ്റെന്ന നാണക്കേട് കേപ്ടൗണില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു. ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് അഞ്ച് സെഷനുകള്‍ക്കുളിലായി 107 ഓവര്‍ മാത്രമാണ് ദീര്‍ഘിച്ചത്.

കേപ്ടൗണ്‍ ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ 23 വിക്കറ്റുകള്‍ വീണപ്പോള്‍ രണ്ടാം ദിനത്തിലെ രണ്ട് സെഷനില്‍ 10 വിക്കറ്റ് കൂടി വീണു. ആദ്യ ദിനം തന്നെ രണ്ട് ടീമും ഓള്‍ ഔട്ടാവുകയും രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമാകുകയും ചെയ്തിരുന്നു.

ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 55 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍, ഇന്ത്യ 153 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ടാം ഇന്നിംഗ്‌സില്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്റെ സെഞ്ചുറി കരുത്തില്‍ 176 റണ്‍സടിച്ചെങ്കിലും വിജയലക്ഷ്യമായ 79 റണ്‍സ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.