ഏഴ് വിക്കറ്റ് ശേഷിക്കെ ലക്ഷ്യത്തിലേക്ക് 80 റണ്‍സ് മാത്രം ദൂരം, അപ്പോഴാണ് ഗാംഗുലിയുടെ വരവ്, പിന്നെ നടന്നത് ചരിത്രം!

1997 ല്‍ ഇന്ത്യ-പാക്കിസ്ഥാന്‍ 5 മത്സര ഏകദിങ്ങളടങ്ങിയ സഹാറ ഫ്രണ്ട്ഷിപ്പ് കപ്പ് ടൊറന്റോയില്‍ വെച്ച് നടക്കുന്നു. അതില്‍ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ നല്‍കിയ 183 റണ്‍സെന്ന വിജയ ലക്ഷ്യത്തിലേക്ക് പാകിസ്ഥാന്‍ ടീം കുതിക്കുന്നു. പാക്കിസ്ഥാന്‍ അപ്പോള്‍ 183 റണ്‍സ് വിജയലക്ഷ്യം തേടിയുളള യാത്രയില്‍ 103/3 എന്ന നിലയിലാണ്. 7 വിക്കറ്റ് ശേഷിക്കെ ലക്ഷ്യത്തിലേക്ക് 80 മാത്രം അകലം.

അപ്പോഴാണ് സൗരവ് ഗാംഗുലി തന്റെ മീഡിയം പേസുമായി ബൗളിങ്ങ് തുടങ്ങുന്നത്. സലീം മാലിക്, ഇജാസ് അഹമ്മദ്, ഹസന്‍ റാസ, മോയിന്‍ ഖാന്‍ എന്നിവരെ ഗാംഗുലി തന്റെ ആദ്യ സ്‌പെല്ലില്‍ തന്നെ പുറത്താക്കി. ആ സ്‌പെല്‍ പാക്കിസ്ഥാനെ 103/3 എന്ന നിലയില്‍ നിന്നും 116/7 എന്ന നിലയിലേക്ക് എത്തിച്ചു. കളി ഇന്ത്യക്ക് അനുകൂലവുമായി..

മത്സരമവസാനിക്കുമ്പോള്‍ ഗാംഗുലിക്ക് 10-3-16-5 എന്ന മികച്ച ബൗളിങ്ങ് ഫിഗര്‍. പാകിസ്ഥാന്‍ 148 റണ്‍സിന് പുറത്താകുകയും ചെയ്തു. ഇന്ത്യക്ക് 34 റണ്‍സിന്റെ വിജയം.. ഗാംഗുലി പ്ലെയര്‍ ഓഫ് ദി മാച്ചും…. തുടര്‍ന്ന് 5 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി.

പരമ്പര അവസാനിക്കുമ്പോള്‍ അഞ്ച് മത്സരങ്ങളില്‍ നാലിലും ഗാംഗുലി തന്നെ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡും നേടി. പരമ്പരയിലെ ഏറ്റവും കൂടുതല്‍ റണ്‍സ് (222 റണ്‍സ്) നേടിയതും, ഏറ്റവും കൂടുതല്‍ വിക്കറ്റ് (15 വിക്കറ്റ്) നേടിയ താരവും ഗാംഗൂലി തന്നെയായിരുന്നു. സൗരവ് ഗാംഗുലിയുടെ ഏറ്റവും മികച്ച ഒരു ഓള്‍റൗണ്ട് പ്രകടനമായിരുന്നു ആ ടൂര്‍ണമെന്റിലൂടെ കണ്ടത്..

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍