IPL 2024: സവായ് മാൻസിംഗ് രാജസ്ഥാൻ്റെ ഉരുക്കുകോട്ട, അതിന് കാവൽ നിൽക്കുന്നത് സഞ്ജു സാംസണും, അതുകൊണ്ടാണ് ബിഷ്ണോയ് തോറ്റുപോയത്

രാജസ്ഥാൻ റോയൽസും ലഖ്നൗ സൂപ്പർ ജയൻ്റ്സും തമ്മിലുള്ള ഐപിഎൽ മത്സരം ജയ്പൂരിൽ അരങ്ങേറുകയാണ്. ലഖ്നൗവിൻ്റെ ക്യാപ്റ്റനായ കെ.എൽ രാഹുൽ ലെഗ്സ്പിന്നർ രവി ബിഷ്ണോയിയെ പന്തെറിയുന്നതിന് വേണ്ടി വിളിച്ചു. അപ്പോൾ സഞ്ജയ് മഞ്ജരേക്കർ കമൻ്ററി ബോക്സിലൂടെ അഭിപ്രായപ്പെട്ടു- ”അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിലെ സൂപ്പർതാരമാണ് ബിഷ്ണോയ്. ലഖ്നൗവിൻ്റെ ഈ സീസണിലെ വജ്രായുധം ബിഷ്ണോയ് തന്നെയായിരിക്കും!”
സഞ്ജയ് ഉച്ചരിച്ച വാക്കുകളിൽ ഒട്ടും അതിശയോക്തി ഇല്ലായിരുന്നു. ബിഷ്ണോയ് ഇന്ത്യൻ ടീമിനുവേണ്ടി കുറച്ച് മാച്ചുകളേ കളിച്ചിട്ടുള്ളൂ. പക്ഷേ വളരെ വലിയ ഇംപാക്റ്റ് ആണ് അയാൾ സൃഷ്ടിച്ചത്. ബിഷ്ണോയിയുടെ പ്രഭാവത്തിനുമുമ്പിൽ പരിചയസമ്പന്നനും ടി-20 സ്പെഷലിസ്റ്റുമായ യുസ്വേന്ദ്ര ചഹൽ പോലും നിഷ്പ്രഭനായി മാറിയിരുന്നു! അങ്ങനെയുള്ള ബിഷ്ണോയ് അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന് കെ.എൽ രാഹുൽ ഉറച്ചുവിശ്വസിച്ചിരുന്നു.
ക്രീസിൽ ഉണ്ടായിരുന്ന രാജസ്ഥാൻ ബാറ്റർക്കെതിരെ ബിഷ്ണോയ് ഒരു ലെഗ്ബ്രെയിക്ക് തൊടുത്തുവിട്ടു. സവായ് മാൻസിങ് സ്റ്റേഡിയത്തിലെ സ്ട്രെയിറ്റ് ബൗണ്ടറിയ്ക്ക് നീളം കൂടുതലാണ്. പക്ഷേ ബിഷ്ണോയിയുടെ പന്ത് സെെറ്റ് സക്രീനിൻ്റെ സമീപത്താണ് ചെന്നുപതിച്ചത്! സിക്സർ!!
അടുത്ത ഓവറിൽ ബിഷ്ണോയ് തന്ത്രം മാറ്റി. ഇത്തവണ അയാളുടെ ഡെലിവെറി എതിർദിശയിലേയ്ക്കാണ് തിരിഞ്ഞത്. ഗൂഗ്ലി! ബൗൺസ് കുറവായിരുന്നു. മിഡ്-വിക്കറ്റ് ബൗണ്ടറിയിൽ ഫീൽഡറും ഉണ്ടായിരുന്നു. പക്ഷേ പന്ത് മിഡ്-വിക്കറ്റിലൂടെ തന്നെ വേലിക്കെട്ട് കടന്നു! പ്രയാസകരമായ ഷോട്ടുകൾ പോലും അനായാസം കളിക്കുന്ന ആ ബാറ്ററെ ബിഷ്ണോയ് തുറിച്ചുനോക്കി. അയാൾ രാജസ്ഥാൻ ടീമിൻ്റെ കപ്പിത്താനായിരുന്നു. സഞ്ജു വിശ്വനാഥ് സാംസൺ!!
ജയ്പൂരിലെ വിള്ളലുകൾ ഉള്ള പിച്ച് സ്പിന്നർമാരെ നല്ലതുപോലെ സഹായിക്കുമെന്ന് എല്ലാ വിദഗ്ദരും പ്രവചിച്ചിരുന്നു. ആ നിരീക്ഷണം ശരിയാണെന്ന് രാജസ്ഥാൻ്റെ ബാറ്ററായ റിയാൻ പരാഗ് സമ്മതിക്കുകയും ചെയ്തിരുന്നു. ആ പിച്ചിൽ കളിച്ചിട്ടാണ് സഞ്ജു ബിഷ്ണോയിയെ മെരുക്കിയത്! 52 പന്തുകളിൽനിന്ന് 6 സിക്സറുകൾ ഉൾപ്പടെ 82 റണ്ണുകളാണ് സഞ്ജു നേടിയത്! അയാളുടെ റേഞ്ച് എന്താണെന്ന് വെറുതെ ഒന്ന് ആലോചിച്ചുനോക്കൂ!!
അവസാന ഓവറിൽ മുഹ്സിൻ ഖാനെതിരെ സഞ്ജു പായിച്ച സിക്സർ നോക്കുക. ലെഫ്റ്റ് ആം സീമറായ മുഹ്സിൻ ഓഫ്സ്റ്റംമ്പിനുപുറത്ത് ഒരു കട്ടർ ആണ് എറിഞ്ഞത്. സഞ്ജു അതിനെ ലോങ്ങ്-ഓഫിലൂടെ ഗാലറിയിൽ എത്തിച്ചു! ആ കൈക്കരുത്ത് കണ്ട് സകലരും അന്തംവിട്ടു! കമൻ്റേറ്റർമാർ വാക്കുകൾ കിട്ടാതെ ബുദ്ധിമുട്ടി!!
പക്ഷേ ഇന്ത്യൻ ടീം അടുത്ത മത്സരം കളിക്കാനിറങ്ങുമ്പോൾ പ്ലെയിങ്ങ് ഇലവനിൽ സഞ്ജു ഉണ്ടാകുമെന്ന് യാതൊരു ഉറപ്പും ഇല്ല. സെലക്ടർമാർ അയാളെ പുറത്താക്കാനുള്ള വഴികൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്! എന്തൊരു നാണംകെട്ട ക്രിക്കറ്റ് സിസ്റ്റം! രവി ബിഷ്ണോയ് ജന്മംകൊണ്ട് രാജസ്ഥാൻകാരനാണ്. പക്ഷേ ആ മണ്ണ് അയാൾക്ക് വേദനകൾ മാത്രമാണ് സമ്മാനിച്ചിട്ടുള്ളത്.
ഒരു ജൂനിയർ ക്രിക്കറ്റർ എന്ന നിലയിൽ രാജസ്ഥാൻ്റെ അണ്ടർ-16 ടീമിലും അണ്ടർ-19 ടീമിലും കളിക്കാനുള്ള ശ്രമങ്ങൾ ബിഷ്ണോയ് നടത്തിയിരുന്നു. ഓരോ തവണയും അയാൾ നിർദ്ദയം തഴയപ്പെട്ടു. പിൽക്കാലത്ത് ബിഷ്ണോയി ഇന്ത്യൻ ടീമിലെ സ്ഥിരം അംഗമായി. പക്ഷേ രാജസ്ഥാൻ്റെ രഞ്ജി ടീം അയാളോട് അയിത്തം പാലിച്ചു. പകരക്കാരൻ്റെ കുപ്പായമിട്ട് കളി കണ്ട് മടുത്ത ബിഷ്ണോയ് ഒടുവിൽ ഗുജറാത്തിനുവേണ്ടി രഞ്ജി ട്രോഫി കളിക്കുമെന്ന് തീരുമാനമെടുത്തു.
സ്വാഭാവികമായിട്ടും രാജസ്ഥാൻ റോയൽസിനെതിരെ ഒരു ഡ്രീം പെർഫോമൻസ് ബിഷ്ണോയ് സ്വപ്നം കണ്ടിട്ടുണ്ടാവും. പക്ഷേ അയാൾക്ക് അതിന് സാധിച്ചില്ല. സവായ് മാൻസിങ്ങ് സ്റ്റേഡിയം രാജസ്ഥാൻ്റെ ഉരുക്കുകോട്ടയാണ്. അതിന് കാവൽ നിൽക്കുന്നത് സഞ്ജു സാംസനാണ്!! അതുകൊണ്ടാണ് ബിഷ്ണോയ് തോറ്റുപോയത്. അതുകൊണ്ടുമാത്രം!!!