IPL 2024:  ആര്‍സിബിക്ക് വേണ്ടി ഏഴ് മത്സരങ്ങള്‍ ജയിക്കാന്‍ പോലും കോഹ്‌ലിക്കാവില്ല: തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാറ്റിംഗ് ചാര്‍ട്ടില്‍ മുന്നില്‍ തന്നെ സ്ഥാനം ഇഷ്ടപ്പെടുന്ന ഒരു ക്ലാസ് ബാറ്ററാണ് വിരാട് കോഹ്‌ലി. 17-ാം സീസണില്‍ 4 മത്സരങ്ങളില്‍ നിന്ന് 200-ലധികം റണ്‍സുമായി അദ്ദേഹം അത് തന്നെ ചെയ്യുന്നു. എന്നാല്‍ മത്സര ഫലങ്ങള്‍ അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിക്ക് അനുകൂലമായിരുന്നില്ല. കോഹ്ലി മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ബെംഗളൂരു ആസ്ഥാനമായുള്ള ടീം 4 കളികളില്‍ ഒന്നില്‍ മാത്രമാണ് വിജയിച്ചത്. പഞ്ചാബ് കിംഗ്‌സിനെതിരായ വിജയം ദിനേശ് കാര്‍ത്തിക്കും (28 നോട്ടൗട്ട്), മഹിപാല്‍ ലോംറോറും (17 നോട്ടൗട്ട്) കാരണമാണ് ടീമിന് ലഭിച്ചത്.

ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ് ആര്‍സിബിയുടെ ഇതേ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി. ആര്‍സിബിക്ക് വേണ്ടി വിരാട് കോഹ്ലിക്ക് ഏഴ് മത്സരങ്ങള്‍ ജയിക്കാനാകില്ലെന്ന് സെവാഗ് പറഞ്ഞു. ‘വിരാട് കോഹ്ലി 14 മത്സരങ്ങളില്‍ ഏഴിലും റണ്‍സ് സ്‌കോര്‍ ചെയ്യും, ഐപിഎല്ലിന്റെ ഒരു സീസണില്‍ 500-700 റണ്‍സ് വരെ സ്‌കോര്‍ ചെയ്യും. എന്നാല്‍ ടീമിന് വേണ്ടി 7 മത്സരങ്ങള്‍ ഒറ്റയ്ക്ക് ജയിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. അവന്റെ ബാറ്റില്‍ നിന്ന് റണ്‍സ് വരും, പക്ഷേ മത്സരങ്ങളില്‍ വിജയിക്കുന്നത് വ്യത്യസ്തമാണ്. ഇതാണ് ആര്‍സിബിയുടെ പ്രശ്നം’ അദ്ദേഹം പറഞ്ഞു.

ലീഗിലെ പല ഫ്രാഞ്ചൈസികളുടെയും ഭാഗമായിരുന്ന മനോജ് തിവാരി ടീമിന്റെ ടോപ് ഓര്‍ഡറിനെതിരെ ആഞ്ഞടിച്ചു. ”അവര്‍ ടോപ്പ് ഓര്‍ഡര്‍ ഹെവി ഫ്രാഞ്ചൈസിയാണെന്ന് എപ്പോഴും പറയാറുണ്ട്, പക്ഷേ അവര്‍ ഇപ്പോള്‍ ക്ലിക്കാകുന്നില്ല. ഫാഫ് ഡു പ്ലെസിസ്, വിരാട് കോഹ്ലി, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ എല്‍എസ്ജിക്കെതിരായ മത്സരത്തില്‍ പരാജയപ്പെട്ടു. ബാറ്റര്‍മാര്‍ സ്ഥിരതയുള്ളവരല്ല, ഇത് ടീമിന് തിരിച്ചടിയുണ്ടാക്കുന്നു”അദ്ദേഹം പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിംഗ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ലഖ്നൗ എന്നിവരോട് തോറ്റ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. എല്‍എസ്ജിക്കെതിരെ 182 റണ്‍സ് പിന്തുടരുന്നതില്‍ അവര്‍ പരാജയപ്പെട്ടു, പരന്നതും ബാറ്റിംഗിന് അനുയോജ്യമായതുമായ ട്രാക്കില്‍ അവര്‍ 28 റണ്‍സിന് പരാജയപ്പെട്ടു.  ടൂര്‍ണമെന്റിന്റെ ശേഷിക്കുന്ന ഭാഗങ്ങളില്‍ സാഹചര്യം അവര്‍ക്ക് കൂടുതല്‍ കഠിനമാണ്.