IPL 2024: സത്യത്തില്‍ ഇത്രമാത്രം കൂവലുകളും വിമര്‍ശനങ്ങളും ഒറ്റപെടുത്തലുകളും ഹാര്‍ദിക് അര്‍ഹിക്കുന്നുണ്ടോ, ചെയ്യാത്ത കുറ്റത്തിനല്ലേ ഈ ദ്രോഹിക്കല്‍

ചേര്‍ത്ത് നിര്‍ത്താം ഹര്‍ദിക്കിനെ

സത്യത്തില്‍ ഇത്രമാത്രം കൂവലുകളും വിമര്‍ശനങ്ങളും ഒറ്റപെടുത്തലുകളും ഹര്‍ദിക് അര്‍ഹിക്കുന്നുണ്ടോ, ഇല്ല എന്ന് തന്നെയാണ് ഉത്തരം. രോഹിതിന്റെ സ്ഥാനത്ത് ഹര്‍ദിക് നായകനായി വന്നതല്ല, രോഹിതിനെ മാറ്റിയ രീതിയാണല്ലോ ഭൂരിഭാഗം ആരാധകരെയും പ്രകോപിതനാക്കിയത്. അതിന് ഹര്‍ദിക് ആണോ ഉത്തരവാദി, അല്ല എന്ന് ഉറപ്പിച്ച് പറയാം.

മറ്റൊരു ടീമിന്റെ ക്യാപ്റ്റനായിരിക്കെ, മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ ആരാവണം എന്ന് തീരുമാനിക്കാന്‍ മാത്രമുള്ള സ്വാധീനമൊന്നും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഹര്‍ദികിന് ഇല്ല. അങ്ങനെ തീരുമാനിക്കാന്‍ കഴിയുന്നത് അതാത് ടീം മാനേജ്മെന്റുകള്‍ക്ക് മാത്രമാണ്. അവര്‍ അങ്ങനെ തീരുമാനിച്ച് ഹര്‍ദിക്കിനെ സമീപിച്ചാല്‍ അതില്‍ ഹര്‍ദിക് കുറ്റക്കാരന്‍ ആവുന്നതെങ്ങിനെ? ടീം മാനേജ്‌മെന്റിന്റെയും ടീമിന്റെയും സപ്പോര്‍ട്ടോടെ മികച്ച രീതിയില്‍ GT യെ നയിച്ച് കൊണ്ടിരുന്ന ഹര്‍ദിക്, ടീം മാറ്റത്തിനായി സമീപിച്ചവരോട് ‘ക്യാപ്റ്റന്‍സി ഡീല്‍’ വെച്ചാലും കുറ്റം പറയാന്‍ പറ്റില്ലല്ലോ. എന്ത് തന്നെയാലും വളരെ പക്വതയോടെ ആരിലും അനിഷ്ടമുണ്ടാക്കാതെ ചെയ്യാമായിരുന്ന ‘ക്യാപ്റ്റന്‍സി കൈമാറ്റം’ കുളമാക്കിയത് മുംബൈ മാനേജ്മന്റ് ആണ്.

ടീം മാനേജ്മന്റ് ഉണ്ടാക്കിയ ഏടാകൂടത്തിനു പഴി കേള്‍ക്കേണ്ടി വരുന്നത് ഹര്‍ദിക്. വിവേകപരമായി കാര്യങ്ങളെ സമീപിക്കേണ്ടതിനു പകരം വികാരപരമായി ചിന്തിക്കുന്ന ആരാധക സമൂഹം സ്റ്റേഡിയത്തിലും സോഷ്യല്‍ മീഡിയയിലും സ്വന്തം ക്യാപ്റ്റനെ കൂവുന്നു, പരിഹസിക്കുന്നു. ഹോം ഗ്രൗണ്ടിലും എവേ ഗ്രൗണ്ടിലും ഒരു പോലെ കൂവല്‍ കേള്‍ക്കേണ്ടി വരുന്ന മറ്റൊരു താരം ഉണ്ടാവില്ല.മാനേജ്‌മെന്റിന്റെ നടപടികളും, രോഹിതിനോടുള്ള ആരാധന മൂത്ത് വിവേകരഹിതമായി പ്രതികരിക്കുന്ന ഒരു ആരാധക സമൂഹവുമാണ് ഇതിന് കാരണം.

പുതിയ ടാലന്റുകളെ കണ്ടെത്തുന്നതിനുള്ള വേദി എന്നത് മാറ്റി നിര്‍ത്തിയാല്‍ IPL ഒരു എന്റര്‍ടൈന്‍മെന്റ് മാത്രമാണ്. സ്വന്തം രാജ്യത്തെ താരങ്ങള്‍ തന്നെ വ്യത്യസ്ത ടീമുകള്‍ക്ക് വേണ്ടി കളിക്കുന്നത് ആസ്വദിക്കാന്‍ കഴിയുന്ന എന്റര്‍ടൈന്‍മെന്റ്. അതിരുവിട്ട താരാരാധന കൊണ്ടും അനാവശ്യ ഫാനിസം കൊണ്ടും സ്വന്തം താരങ്ങളെ തന്നെ മാനസികമായി തളര്‍ത്തുന്ന കോപ്രായങ്ങള്‍ തീര്‍ത്തും അരോചകമാണ്.

ഇന്ത്യന്‍ ടി20 ടീമിലെ നിര്‍ണായക സാന്നിധ്യമായ ഹര്‍ദിക്കിനെ, ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ആത്മവിശ്വാസം കെടുത്തുന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ.

എഴുത്ത്: ശങ്കര്‍ ദാസ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍