IPL 2024: നേരിയ ഫുട് വർക്ക് പോലും ഇല്ലാതെയാണ് ധോണി എനിക്കെതിരെ ഷോട്ടുകൾ കളിച്ചത്, അദ്ദേഹത്തിന് ബാറ്റിങ്ങ് അറിയില്ലെന്ന് ഞാൻ വിചാരിച്ചുപോയി...!

നാല് വർഷങ്ങൾക്കുമുമ്പ് നടന്ന സംഭവമാണ്. കോവിഡ് രോഗത്തിൻ്റെ ഭാഗമായി ലോകമെങ്ങും ലോക്ഡൗൺ പ്രഖ്യാപിച്ച സമയം. അന്ന് ദക്ഷിണാഫ്രിക്കയുടെ പേസറായ ആൻ റിച്ച് നോർക്കിയ ഒരു ഓൺലൈൻ അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അവതാരകൻ ആരാഞ്ഞു-
”എതിർ ടീമിലെ ഏറ്റവും മികച്ച ബാറ്റർമാരെ പുറത്താക്കുക എന്നത് താങ്കളുടെ ശീലമാണ്. എങ്ങനെയാണ് ഇത് സാധിച്ചെടുക്കുന്നത്…? ” ഒരു ചെറുചിരിയോടെ നോർക്കിയ മറുപടി നൽകുന്നുണ്ട്- ”എൻ്റെ മുന്നിൽ ബാറ്റ് ചെയ്യാൻ നിൽക്കുന്നത് ആരാണെന്ന് ഞാൻ ശ്രദ്ധിക്കാറില്ല. അങ്ങനെ ആലോചിച്ചാൽ ബോളിങ്ങ് സങ്കീർണ്ണമാകും. ഞാൻ കാര്യങ്ങളെ സിമ്പിൾ ആയി സമീപിക്കും. മികച്ചവരെ പുറത്താക്കുകയും ചെയ്യും…!”
ആ അഭിമുഖം കഴിഞ്ഞു. കോവിഡ്-19 എന്ന ഭീഷണി പതിയെ ഇല്ലാതായി. കളിക്കളങ്ങൾ വീണ്ടും സജീവമായി. താൻ പറഞ്ഞ വാക്കുകൾ സത്യമാണെന്ന് നോർക്കിയ നിരന്തരം തെളിയിച്ചുകൊണ്ടിരുന്നു.
നോർക്കിയയുടെ എക്സ്പ്രസ് പേസിനുമുമ്പിൽ പേരുകേട്ട അന്താരാഷ്ട്ര ബാറ്റർമാർ പോലും പതിവായി കീഴടങ്ങി. ദക്ഷിണാഫ്രിക്കൻ ബോളിങ്ങ് ആക്രമണത്തിൻ്റെ കുന്തമുനയായി അയാൾ മാറി. ആ തീയുണ്ടകളേറ്റ് സ്റ്റംമ്പുകൾ പറന്നുനടന്നു!
ചെന്നൈ സൂപ്പർ കിങ്‌സും ഡെൽഹി ക്യാപിറ്റൽസും തമ്മിൽ നടന്ന ഐ.പി.എൽ മത്സരത്തിൽ അവസാന ഓവർ എറിയാൻ നിയോഗിക്കപ്പെട്ടത് നോർക്കിയ ആയിരുന്നു. അയാൾക്കുമേൽ യാതൊരു സമ്മർദ്ദവും ഇല്ലായിരുന്നു. ഓവറിലെ ആറു പന്തുകളിലും സിക്സർ പിറന്നാലും ചെന്നൈ ജയിക്കില്ല എന്ന സാഹചര്യം അപ്പോഴേയ്ക്കും രൂപപ്പെട്ടിരുന്നു.
എന്നിട്ടും നോർക്കിയ പേടിച്ചു! എതിർഭാഗത്ത് നിൽക്കുന്ന ബാറ്റർ ആരാണെന്ന് ഇക്കുറി നോർക്കിയയ്ക്ക് ശ്രദ്ധിക്കേണ്ടിവന്നു! മൂന്ന് ഫുൾടോസുകളാണ് നോർക്കിയയുടെ വലതുകൈയ്യിൽ നിന്ന് പിറവി കൊണ്ടത്! അവയെല്ലാം തന്നെ ഗാലറിയിൽ പതിക്കുകയും ചെയ്തു!!
എതിരാളിയുടെ പേരും പെരുമയും കണ്ട് ഭയക്കാത്ത നോർക്കിയയുടെ കരങ്ങൾ പോലും വിറച്ചു! ആ പരിഭ്രമത്തിൻ്റെ പേരാണ് മഹേന്ദ്രസിംഗ് ധോണി!! അതാണ് ധോണി അവശേഷിപ്പിക്കുന്ന ലെഗസ്സി!!!
ധോനിയുടെ വിരോധികൾ സോഷ്യൽ മീഡിയയിൽ ആഘോഷം തുടങ്ങിയിട്ടുണ്ട്. അവരുടെ അഭിപ്രായങ്ങൾ ഇങ്ങനെ പോകുന്നു-
”ഖലീൽ അഹമ്മദ് ക്യാച്ച് കളഞ്ഞതുകൊണ്ട് അണ്ണൻ കളിച്ചു….” ”തോൽക്കുമെന്ന് ഉറപ്പായതോടെ അടി തുടങ്ങി. ഇയാൾക്കൊന്നും നാണമില്ലേ…” ഫീൽഡർമാർ ക്യാച്ച് പാഴാക്കുക എന്നത് ക്രിക്കറ്റിലെ പതിവ് കാഴ്ച്ചയാണ്. ആ പിഴവ് മുതലെടുക്കുന്നത് ബാറ്ററുടെ കഴിവാണ്. ഇക്കാര്യം ധോണി വിരോധികൾക്ക് അറിയാത്തതാണോ? അവർ ഉറക്കം നടിക്കുകയല്ലേ?
ധോണി കളിക്കാനിറങ്ങുമ്പോൾ സി.എസ്.കെയ്ക്ക് 23 പന്തുകളിൽനിന്ന് 72 റണ്ണുകൾ ആവശ്യമായിരുന്നു. മഞ്ഞപ്പടയുടെ തോൽവി ഉറപ്പായിരുന്നു. ആ കളി ധോണി ജയിപ്പിക്കണം എന്നാണോ ധോണി വിരോധികളുടെ വാദം!? ധോനി തട്ടിയും മുട്ടിയും കളിച്ചിരുന്നുവെങ്കിൽ ധോണി ഹേറ്റേഴ്സ് അതിനെ ”ടെസ്റ്റ് മാച്ച് ബാറ്റിങ്ങ്” എന്ന് വിളിച്ച് പരിഹസിക്കുമായിരുന്നില്ലേ? ധോണി എന്ത് ചെയ്താലും കുറ്റം! ഈ അസുഖത്തിൻ്റെ പേര് വേറെയാണ്!!
ഇപ്പോഴത്തെ ധോണി കളിക്കുന്നത് ഒന്നും തെളിയിക്കുന്നതിന് വേണ്ടിയല്ല. ഒരു അത്ലീറ്റിന് നേടാൻ കഴിയുന്നതെല്ലാം ഇതിനോടകം ധോണി സ്വന്തമാക്കിക്കഴിഞ്ഞു. ഇത് അയാളുടെ അവസാന നൃത്തമാണ്. ധോനിയെ സ്നേഹിക്കുന്നവർക്ക് മധുരമുള്ള ഓർമ്മകളിലേയ്ക്ക് ഒരു തിരിച്ചുപോക്ക്! അതാണ് ധോനിയുടെ നിലവിലെ ഗെയിം!
വൈസാഖിലെ ഇന്നിംഗ്സിൽ മനസ്സ് നിറയ്ക്കാനുള്ളതെല്ലാം ഉണ്ടായിരുന്നു. ഡീപ് പോയൻ്റിലും സ്ക്വയർ ലെഗ് ഫെൻസിലും ഫീൽഡർമാർ നിൽക്കുമ്പോൾ ആ പ്രദേശങ്ങളിലൂടെ തന്നെ ധോണി പന്ത് ബൗണ്ടറിയിലെത്തിച്ചു. റിക്വയേഡ് റൺറേറ്റ് കുത്തനെ ഉയർന്നപ്പോഴും വൈഡ് യോർക്കറുകളെ ധോണി സ്പർശിച്ചില്ല. വൈഡിലൂടെ കിട്ടുന്ന എക്സ്ട്രാ റണ്ണുകൾ സമ്പാദിച്ചെടുത്തു. വിൻ്റേജ് ധോനിയിൽ കണ്ടിട്ടുള്ള മെെൻഡ് ഗെയിം!
കവറിനുമുകളിലൂടെ സിക്സർ അടിക്കാൻ അസാധാരണമായ പ്രതിഭയും സാങ്കേതികമായ മികവും വേണമെന്നാണ് വയ്പ്. ഈ രണ്ട് ഗുണങ്ങളും ഇല്ലാത്ത ബാറ്ററാണ് ധോണി എന്നാണ് ക്രിക്കറ്റ് പണ്ഡിതർ പറയുന്നത്. എന്നിട്ടും ധോണി കവറിനുമുകളിലൂടെ പലതവണ പന്ത് പറത്തിവിട്ടു!!
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ധോണി നീല ജഴ്സിയിൽനിന്ന് വിരമിച്ചിട്ട് വർഷങ്ങളായി. ഖലീൽ അഹമ്മദും മുകേഷ് കുമാറും നോർക്കിയയും ഒക്കെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇപ്പോഴും സജീവമാണ്. എന്നിട്ടാണ് ധോണിയ്ക്കെതിരെ എറിയപ്പെടുന്ന പന്തുകൾക്ക് ഈ ഗതി വരുന്നത്!
ഒരു 42 വയസ്സുകാരൻ ഇപ്രകാരം മായാജാലം കാണിക്കുമ്പോൾ അത് ആസ്വദിക്കുക എന്നത് മാത്രമാണ് ഒരു ക്രിക്കറ്റ് സ്നേഹിയ്ക്ക് ചെയ്യാനുള്ളത്. അതിന് സാധിക്കാത്തവരോട് സഹതാപം മാത്രം.
ധോനിയെ നോർക്കിയ ആദ്യം കാണുന്നത് 2010-ലാണ്. അന്ന് ചെന്നൈ ടീം ചാമ്പ്യൻസ് ലീഗ് കളിക്കുന്നതിന് വേണ്ടി ദക്ഷിണാഫ്രിക്കയിൽ എത്തിയിരുന്നു. പതിനാറുകാരനായിരുന്ന നോർക്കിയ നെറ്റ്സിൽ ധോണിയ്ക്കെതിരെ പന്തെറിയാൻ ക്ഷണിക്കപ്പെടുകയും ചെയ്തു.
ആ കൂടിക്കാഴ്ച്ചയെ നോർക്കിയ ഓർമ്മിച്ചെടുക്കുന്നത് ഇങ്ങനെ- ”നേരിയ ഫുട് വർക്ക് പോലും ഇല്ലാതെയാണ് ധോണി എനിക്കെതിരെ ഷോട്ടുകൾ കളിച്ചത്. ധോണി ആരാണെന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹത്തിന് ബാറ്റിങ്ങ് അറിയില്ല എന്ന് സത്യമായിട്ടും ഞാൻ വിചാരിച്ചുപോയി…!”
ധോണി ആരാണെന്ന് ഇപ്പോൾ നോർക്കിയയ്ക്ക് അറിയാം! ഈ നാൽപ്പത്തിരണ്ടാം വയസ്സിലും അത് അറിയിച്ചുകൊടുക്കാൻ ധോണിയ്ക്ക് സാധിക്കും! അതിന് അയാൾക്ക് രണ്ട് കൈകൾ പോലും വേണമെന്നില്ല! വലതുകൈ മാത്രം മതി!! സംശയമുണ്ടോ? നോർക്കിയയുടെ ഓവർ ഒന്നുകൂടി കാണൂ. മിഡ്-വിക്കറ്റിനുമുകളിലൂടെ സഞ്ചരിച്ച വൺ-ഹാൻ്റഡ് സിക്സർ ബാക്കിയുള്ള കഥ പറയും…!!