രാജസ്ഥാന് എതിരെ നനഞ്ഞ പടക്കമായി ഡല്‍ഹി; തോല്‍വിയിലും തലയുയര്‍ത്തി വാര്‍ണര്‍, റെക്കോഡ്

ഐപിഎലിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ രാജസ്ഥാന് 57 റണ്‍സ് ജയം. രാജസ്ഥാന്‍ മുന്നോട്ടുവെച്ച 200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡല്‍ഹിയ്ക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ ആയുള്ളു. അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

55 ബോള്‍ നേരിട്ട വാര്‍ണര്‍ 7 ഫോര്‍ സഹിതം 65 റണ്‍സെടുത്തു. ഇതോടൊപ്പം ഐപിഎല്ലില്‍ 6000 റണ്‍സ് നേടുന്ന ആദ്യ വിദേശതാരം എന്ന റെക്കോഡ് വാര്‍ണര്‍ സ്വന്തം പേരിലാക്കി. ഒപ്പം ഈ സീസണിലെ ഓറഞ്ച് ക്യാപ്പും വാര്‍ണറുടെ തലയിലെത്തി. 2009 മുതല്‍ ഐ.പി.എല്ലില്‍ കളിക്കുന്ന വാര്‍ണര്‍ 165 മത്സരങ്ങളില്‍ നിന്നാണ് 6000 റണ്‍സ് മറികടന്നത്. ലളിത് യാദവ് 24 ബോളില്‍ അഞ്ച് ഫോറിന്റെ അകമ്പടിയില്‍ 38 റണ്‍സെടുത്തു.  മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല.

രാജസ്ഥാനായി യുസ്‌വേന്ദ്ര ചഹല്‍ നാലോവറില്‍ 27 റണ്‍സ് വഴങ്ങിയും ട്രെന്റ് ബോള്‍ട്ട് 29 റണ്‍സ്  വഴങ്ങിയും മൂന്ന് വിക്കറ്റ് വീഴ്ത്തി. ആര്‍ അശ്വിന്‍ നാലോവറില്‍ 25 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റു വീഴ്ത്തിയപ്പോള്‍ സന്ദീപ് ശര്‍മ്മ ഒരു വിക്കറ്റ് വീഴ്ത്തി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ ജോസ് ബട്ട്ലറുടെയും യശസ്വി ജയ്സ്വാളിന്റെയും തകര്‍പ്പന്‍ പ്രകടനമികവിലാണ് 200 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പടുത്തുയര്‍ത്തിത്. ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തു.

51 പന്തില്‍ 11 ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ ബട്ട്ലര്‍ 79 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. ജയ്സ്വാള്‍ 31 പന്തില്‍ 11 ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയില്‍ 60 റണ്‍സെടുത്തു. ഹെറ്റ്മെയര്‍ 21 പന്തില്‍ 39 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ഡല്‍ഹിക്കായി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ റോവ്മാന്‍ പവലും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.