147 പന്തിൽ 31 ഫോറും 20 സിക്സും സഹിതം 300 റൺസ്, ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ച് ഇന്ത്യന്‍ താരം

രഞ്ജി ട്രോഫിയില്‍ റെക്കോഡ് പ്രകടനവുമായി ഹൈദരാബാദിന്റെ തന്‍മയ് അഗര്‍വാള്‍. ഹൈദരാബാദിലെ നെക്സ്ജെന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ഹൈദരാബാദിന്റെ ഓപ്പണറായ തന്‍മയ് അഗര്‍വാള്‍ അരുണാചല്‍ പ്രദേശിനെതിരെ 147 പന്തില്‍ ഫസ്റ്റ് ക്ലാസ് ട്രിപ്പിള്‍ സെഞ്ച്വറി നേടി. വെറും 147 പന്തിലാണ് താരം ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്.

ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ മറൈസിന്റെ ലോക റെക്കോര്‍ഡാണ് അഗര്‍വാള്‍ തകര്‍ത്തത്. 2017ല്‍ കിഴക്കന്‍ പ്രവിശ്യയ്ക്കെതിരെ ബോര്‍ഡറിനായി 191 പന്തില്‍ മാര്‍ക്കോ 300 റണ്‍സ് നേടിയിരുന്നു.

119 പന്തില്‍ 200 റണ്‍സ് തികച്ചതിന് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ച്വറിയെന്ന മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവി ശാസ്ത്രിയുടെ 39 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡും തന്‍മയ് മറികടന്നു. എക്കാലത്തെയും വേഗമേറിയ രണ്ടാമത്തെ ഫസ്റ്റ് ക്ലാസ് ഡബിള്‍ ടണ്‍ കൂടിയായിരുന്നു ഇത്.

ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 33 ബൗണ്ടറികളും 21 സിക്സറുമുള്‍പ്പെടെ 160 പന്തില്‍ 323 റണ്‍സുമായി തന്‍മയ് പുറത്താകാതെ നിന്നു. 105 പന്തില്‍ 26 ബൗണ്ടറിയും 3 സിക്‌സും ഉള്‍പ്പെടെ 185 റണ്‍സ് നേടിയ രാഹുല്‍ സിംഗിനൊപ്പം 28 കാരനായ ബാറ്റര്‍ ഓപ്പണിംഗ് വിക്കറ്റില്‍ 440 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 40.2 ഓവര്‍ മാത്രമാണ് ഇരുവരും കൂട്ടുകെട്ടിനായി എടുത്തത്.

അതേസമയം, ഒരു രഞ്ജി ട്രോഫി മത്സരത്തിലെ ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ ഇഷാന്‍ കിഷന്റെ (14) റെക്കോര്‍ഡും തന്‍മയ് തകര്‍ത്തു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ 300 റണ്‍സ്

147 പന്തുകള്‍ – തന്‍മയ് അഗര്‍വാള്‍ ഹൈദരാബാദിന് വേണ്ടി 2024 ല്‍ ഹൈദരാബാദിലെ ന്യൂജെന്‍ ക്രിക്ക് ഗ്രൗണ്ടില്‍ അരുണാചല്‍ പ്രദേശിനെതിരെ

191 പന്തുകള്‍ – 2017/18 ല്‍ മാര്‍ക്കോ മറായിസ്

234 പന്തുകള്‍ – 1986 ല്‍ സ്‌കാര്‍ബറോയിലെ നോര്‍ത്ത് മറൈന്‍ റോഡില്‍ വെച്ച് ന്യൂസിലന്‍ഡേഴ്‌സിന് വേണ്ടി കെന്‍ റഥര്‍ഫോര്‍ഡ്, ഡിബി ക്ലോസ് ഇലവന്‍

244 പന്തുകള്‍ – 1985-ല്‍ ടൗണ്ടണിലെ കൗണ്ടി ഗ്രൗണ്ടില്‍ സോമര്‍സെറ്റിനെതിരെ വിവിയന്‍ റിച്ചാര്‍ഡ്സ്.

244 പന്തുകള്‍ – 2012/13 ല്‍ കൊളംബോയിലെ കോള്‍ട്ട്‌സ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടില്‍ കോള്‍ട്ട്‌സ് ക്രിക്കറ്റ് ക്ലബിനെതിരെ സാരസെന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബിനായി കുസല്‍ പെരേര.