ഇന്ത്യയിലെ പിച്ചിനെ കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത്: രോഹിത് ശര്‍മ്മ

ഇന്ത്യയില്‍ ടെസ്റ്റ് കളിക്കാനെത്തുന്ന ടീമുകളെ വീഴ്ത്താന്‍ സ്പിന്‍ അനുകൂല പിച്ചൊരുക്കുന്നുവെന്നത് ബിസിസിഐക്കെതിരെയുള്ള പൊതുവിമര്‍ശനമാണ്. ഇതിന് സമാനമായ സാഹചര്യമാണ് ദക്ഷിണാഫ്രിക്കയിലും കാണാനായത്. പേസ് അനൂകൂല, ബാറ്റിംഗ് ദുര്‍ഘട പിച്ചുകളായിരുന്നു ദക്ഷിണാഫ്രിക്കയിലേക്ക്. അതിനാല്‍തന്നെ കേപ്ടൌണില്‍ നടന്ന രണ്ടാം ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് അവസാനിക്കുന്ന കാഴ്ച കാണാനായി. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പിച്ചുകളെ വിമര്‍ശിക്കുന്നവര്‍ക്കു കിടിലന്‍ മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.

ഇന്ത്യന്‍ പിച്ചുകളുടെ കാര്യത്തില്‍ എല്ലാവരും മിണ്ടാതിരുന്നാല്‍, ഇന്ത്യന്‍ പിച്ചുകളെക്കുറിച്ച് പരാതി പറയാതിരുന്നാല്‍, ഇതുപോലുള്ള പിച്ചുകളില്‍ കളിക്കുന്നത് എനിക്കും പ്രശ്നമില്ല. വെല്ലുവിളി ഏറ്റെടുക്കാനാണ് ഇവിടെ വരുന്നത്, ഇന്ത്യയിലേക്ക് വരുമ്പോഴും അതുപോലെ തന്നെയാകണം- രോഹിത് മത്സരശേഷം പറഞ്ഞു.

ടെസ്റ്റിന്റെ ഒന്നാംദിനം മാത്രം 23 വിക്കറ്റുകളാണ് കേപ്ടൗണില്‍ വീണത്. ടെസ്റ്റ് മത്സരങ്ങള്‍ എന്നും വെല്ലുവിളി നിറഞ്ഞതാണ്. ഇന്ത്യയിലെ പിച്ചുകളെ കുറിച്ച് എപ്പോഴും വിമര്‍ശനങ്ങള്‍ ഉണ്ടാവാറുണ്ട്. ലോകകപ്പ് ഫൈനല്‍ പിച്ച് ശരാശരിയിലും താഴെയെന്നാണ് രേഖപ്പെടുത്തിയത്. എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായിട്ടില്ല. ആ പിച്ചില്‍ ഒരാള്‍ക്ക് സെഞ്ച്വറി നേടാന്‍ സാധിച്ചിരുന്നുവെന്ന് ഓര്‍ക്കണം.

ഇത്തരം പിച്ചുകളില്‍ കളിക്കാന്‍ തന്നെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അഞ്ചു വര്‍ഷമായി, ഞങ്ങള്‍ വളരെ മികച്ച ടീമായി മാറി. ഇന്ത്യക്ക് പുറത്തുള്ള ഞങ്ങളുടെ പ്രകടനത്തില്‍ അഭിമാനമുണ്ട്- രോഹിത് കൂട്ടിച്ചേര്‍ത്തു.