ഇംഗ്ലണ്ടിന്‍റെ പരമ്പര തോല്‍വിക്ക് കാരണം ആ താരം; വിലയിരുത്തലുമായി റോജര്‍ ബിന്നി

ഇന്ത്യയ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ പരമ്പര തോല്‍വിക്ക് കാരണം ബെന്‍ സ്റ്റോക്സിന്റെ ആക്രമണാത്മക ക്യാപ്റ്റന്‍സിയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് റോജര്‍ ബിന്നി. പരമ്പരയില്‍ 1-3ന് പിന്നിലായതിനാല്‍ ഇംഗ്ലണ്ട് കടുത്ത പ്രതിസന്ധിയിലാണ്. ധര്‍മ്മശാലയില്‍ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ലീഡുമായി ഇന്ത്യ മേല്‍ക്കൈ നേടിക്കഴിഞ്ഞു.

ബെന്‍ സ്റ്റോക്സിന്റെ ആക്രമണാത്മക ക്യാപ്റ്റന്‍സിയാണ് ഇംഗ്ലണ്ടിന്റെ പതനത്തിന് കാരണമെന്ന് ഞാന്‍ കരുതുന്നു. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ വലിയ സ്‌കോര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനുപകരം  ആക്രമണോത്സുകരായിരിക്കുകയും കരുതലോടെ കളിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.

ഇന്ത്യന്‍ സ്പിന്നര്‍മാരെ ക്ഷമയോടെ നേരിട്ട് വലിയ സ്‌കോര്‍ നേരിടണം. വിക്കറ്റ് വീഴുമ്പോള്‍ ആക്രമണ ബാറ്റിംഗ് പാടില്ല. രോഹിത് ക്ഷമയോടെ കാത്തിരുന്ന് അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയിച്ചു. പിന്നെ അതേ തന്ത്രം തന്നെ ഇംഗ്ലണ്ട് ടീം പിന്തുടര്‍ന്നു.

അഞ്ചാം ടെസ്റ്റില്‍ ഒന്നിന് 100 എന്ന നിലയില്‍ നിന്നും ഇംഗ്ലണ്ട് 218 റണ്‍സിന് ഓള്‍ ഔട്ടായി. സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാതിരുന്നതാണ് ഇതിന് കാരണമെന്നും റോജര്‍ ബിന്നി വ്യക്തമാക്കി.