റാഞ്ചി ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്, ഇന്ത്യയുടെ വിജയലക്ഷ്യം കുറിക്കപ്പെട്ടു

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 192 റണ്‍സ് വിജയലക്ഷ്യം. ആദ്യ ഇന്നിംഗ്‌സില്‍ 46 റണ്‍സുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ സന്ദര്‍ശകര്‍ മൂന്നാം ദിനം 145 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനും നാല് വിക്കറ്റ് വീഴ്ത്തിയ കൂല്‍ദീപ് യാദവും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് വീഴ്ത്തി.

അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ സാക്ക് ക്രാളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. താരം 60 റണ്‍സെടുത്തു. ജോണി ബെയര്‍സ്‌റ്റോ 30 റണ്‍സെടുത്തു. മറ്റാര്‍ക്കും ഇംഗ്ലണ്ട് നിരയില്‍ കാര്യമായ സംഭാവന ചെയ്യാന്‍ സാധിച്ചില്ല.

നേരത്തേ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 307 റണ്‍സില്‍ അവസാനിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലിന്റെ അര്‍ദ്ധ സെഞ്ചുറിയാണ് (149 പന്തില്‍ 90) മൂന്നാംദിനം ഇന്ത്യയെ 300 കടത്തിയത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ നേരത്തേ 353 റണ്‍സെടുത്തിരുന്നു.

ജോ റൂട്ടിന്റെ തകര്‍പ്പന്‍ സെഞ്ചുറി ബലത്തിലാണ് (122*) ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 353 റണ്‍സ് നേടിയത്. റോബിന്‍സണ്‍ (58), ബെന്‍ ഫോക്സ് (47), സാക് ക്രോലി (42), ബെയര്‍സ്റ്റോ (38) എന്നിവരും ഇംഗ്ലണ്ടിനായി ഭേദപ്പെട്ട പ്രകടനം നടത്തി.