അഞ്ചാം ടെസ്റ്റിലും ഇംഗ്ലണ്ടിന്റെ ചീട്ട് കീറും, ധരംശാലയില്‍ ഇന്ത്യയ്ക്കായി സൂപ്പര്‍ താരം ഇറങ്ങും

ഇംഗ്ലണ്ടിനെതിരായ ധര്‍മ്മശാല ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ജസ്പ്രീത് ബുംറ തിരിച്ചെത്തിയേക്കും. ജോലിഭാരം കാരണം റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ പേസര്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു. എന്നിരുന്നാലും, ഇപ്പോള്‍ പരമ്പര ഇന്ത്യ നേടിയ സാഹചര്യത്തില്‍ മറ്റ് ചില താരങ്ങള്‍ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചതോടെ ബുംറ ആദ്യ ഇലവനില്‍ തിരിച്ചെത്തി.

പരമ്പരയില്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. എന്നിരുന്നാലും, ജോലിഭാരം കൈകാര്യം ചെയ്യുന്നതിന്റെ പേരില്‍ റാഞ്ചി ടെസ്റ്റില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന് വിശ്രമം അനുവദിച്ചു. എന്നാല്‍ ഇപ്പോള്‍ ബുംറ വീണ്ടും കളത്തിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ്. റാഞ്ചി ടെസ്റ്റില്‍ ബുംറയുടെ അഭാവത്തില്‍ ബംഗാള്‍ ബോളര്‍ ആകാശ് ദീപ് തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചിരുന്നു.

പരമ്പര 3-1ന് ഇതിനകം നേടിയതിനാല്‍ ടീം ഇന്ത്യ ചില പ്രധാന താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. താരങ്ങളുടെ ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. മാര്‍ച്ച് ഏഴിന് ധരംശാലയില്‍ പരമ്പരയിലെ അവസാന മത്സരം തുടങ്ങുക.

അതേസമയം, കെഎല്‍ രാഹുല്‍ അഞ്ചാം ടെസ്റ്റിന് ഇറങ്ങുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. വിദഗ്ധ പരിശോധനയ്ക്കായി രാഹുലിനെ ലണ്ടനിലേക്ക് ബിസിസിഐ അയച്ചിരിക്കുകയാണ്. രാഹുല്‍ ടീം സെലക്ഷന് ലഭ്യമാകുമോ എന്ന് മാര്‍ച്ച് രണ്ടിന് അറിയാം.