ലോകകപ്പ് ഹാങ്ങോവര്‍ മാറാതെ ഓസീസ്, കാര്യവട്ടത്ത് വിജയ വിരുന്നൊരുക്കി ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 44 റണ്‍സിന്‍റെ  ജയം. ഇന്ത്യ മുന്നോട്ടുവെച്ച 236 എന്ന വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എടുക്കാനേ ആയുള്ളു. 25 ബോളില്‍ 4 സിക്‌സിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയില്‍ 45 റണ്‍സെടുത്ത മാര്‍ക്കസ് സ്‌റ്റോയിനിസാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.

ടിം ഡേവിഡ് 22 ബോളില്‍ 2 സിക്‌സിന്റെയും നാല് ഫോറിന്റെയും അകമ്പടിയില്‍ 37 റണ്‍സെടുത്തു. നായകന്‍ മാത്യു വെയ്ഡ് 23 ബോളില്‍ 42* റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സ്റ്റീവ് സ്മിത്ത് 19, മാറ്റ് ഷോട്ട് 19, ജോഷ് ഇംഗ്ലിസ് 2, മാക്‌സ്‌വെല്‍ 12 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി രവി ബിഷ്‌ണോയി, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.  അക്‌സര്‍ പട്ടേല്‍, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഇന്ത്യ മൂന്ന് മുന്‍നിര താരങ്ങളുടെ അര്‍ദ്ധ സെഞ്ച്വറി മികവില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 235 റണ്‍സെടുത്തത്. യശസ്വി ജയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി.

ജയ്‌സ്വാള്‍ 25 പന്തില്‍ നിന്ന് രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 53 റണ്‍സും ഇഷാന്‍ 32 പന്തില്‍ നിന്ന് നാല് സിക്സും മൂന്ന് ഫോറുമടക്കം 52 റണ്‍സും ഋതുരാജ് 43 പന്തുകള്‍ നേരിട്ട് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 58 റണ്‍സും എടുത്തു.

വെറും ഒമ്പത് പന്തുകള്‍ നേരിട്ട റിങ്കു സിംഗ് നാല് ഫോറും രണ്ട് സിക്സും പറത്തി 31 റണ്‍സുമായി പുറത്താകാതെ നിന്നു. തിലക് വര്‍മ രണ്ട് പന്തില്‍ നിന്ന് ഏഴ് റണ്‍സെടുത്തു.