'ഏകദിന ലോകകപ്പിലെ തന്റെ മുഴുവന്‍ ശമ്പളവും ദുരന്തബാധിതര്‍ക്ക്'; റാഷിദിന് കൈയടിച്ച് ക്രിക്കറ്റ് ലോകം

അഫ്ഗാനിസ്ഥാന്‍ ഭൂകമ്പത്തിലെ ദുരന്തബാധിതര്‍ക്ക് സഹായ ഹസ്തവുമായി അഫ്ഗാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍. ഏകദിന ലോകകപ്പിലെ തന്റെ മുഴുവന്‍ ശമ്പളവും ദുരന്തബാധിതര്‍ക്ക് നല്‍കുമെന്ന് താരം എക്‌സലൂടെ അറിയിച്ചു. ദുരന്തബാധിത ഒരു ധനസമാഹരണ കാമ്പെയ്ന്‍ ഉടന്‍ ആരംഭിക്കുമെന്നും താരം പറഞ്ഞു.

ശനിയാഴ്ച അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ മരണം 2800 കടന്നതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഒന്നിനു പിന്നാലെ എട്ട് തവണ പ്രകമ്പനമുണ്ടായതായാണ് റിപ്പോര്‍ട്ട്.

നൂറൂകണക്കിന് വീടുകളും കെട്ടിടങ്ങളും തകര്‍ന്നുവെന്നാണ് വിവരം. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. 12 ഗ്രാമങ്ങളെ ഭൂകമ്പം ബാധിച്ചു. അറുനൂറിലധികം വീടുകള്‍ തകരുകയും 4,200 പേര്‍ ദുരന്ത ബാധിതരാകുകയും ചെയ്തു.

അതേസമയം, ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ അഫ്ഗാന്‍ ബംഗ്ലാദേശിനോട് ആറ് വിക്കറ്റിന് പരാജയപ്പെട്ടു. തങ്ങളുടെ രണ്ടാം മത്സരത്തില്‍ ശക്തരായ ഇന്ത്യയാണ് അഫ്ഗാന്റെ എതിരാളികള്‍. ചൊവ്വാഴ്ച ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഈ മത്സരം.