'അവര്‍ ഒരിക്കലും ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിക്കില്ലെന്ന് തീരുമാനിച്ചിരിക്കാം'; യുവതാരങ്ങളെ രൂക്ഷമായി കടന്നാക്രമിച്ച് ഗവാസ്‌കര്‍

രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ച ശ്രേയസ് അയ്യര്‍ക്കും ഇഷാന്‍ കിഷനും നായകന്‍ രോഹിത് ശര്‍മ നല്‍കിയ മുന്നറിയിപ്പിനെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. പുതിയ സീസണിലേക്കുള്ള കേന്ദ്ര കരാറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ശ്രേയസും ഇഷാനും ഇടംലഭിച്ചിരുന്നില്ല. നാലാം ടെസ്റ്റില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയതിന് ശേഷം, ടെസ്റ്റ് ക്രിക്കറ്റിനായി വിശക്കുന്ന കളിക്കാരെയാണ് പരിഗണിക്കുക, പങ്കെടുക്കാന്‍ ആഗ്രഹിക്കാത്തവരെ പരിഗണിക്കുകയില്ലെന്നും രോഹിത് പറഞ്ഞിരുന്നു.

ടെസ്റ്റ് ക്രിക്കറ്റ് ഏറ്റവും കഠിനമായ ഫോര്‍മാറ്റാണ്, അതില്‍ നിങ്ങള്‍ക്ക് വിജയം നേടണമെങ്കില്‍, നിങ്ങള്‍ക്ക് ആ വിശപ്പ് ആവശ്യമാണ്. വിശക്കുന്നവര്‍ക്ക് ഞങ്ങള്‍ അവസരം നല്‍കും. ആ വിശപ്പില്ലാത്ത കളിക്കാരെ ഞങ്ങള്‍ക്ക് വേണ്ട. ആരാണ് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നതെന്നും അല്ലാത്തതെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു- രോഹിത് പറഞ്ഞു.

രോഹിത് പറഞ്ഞത് ശരിയാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ”ഇന്ത്യയ്ക്കായി ഒരിക്കലും ടെസ്റ്റ് ക്രിക്കറ്റ് കളിക്കില്ലെന്ന് അവര്‍ തീരുമാനിച്ചിരിക്കാം” എന്ന് ഗവാസ്‌കര്‍ കിഷനെയും അയ്യരെയും പരോക്ഷമായി പരിഹസിച്ചു പറഞ്ഞു. റെഡ് ബോള്‍ മത്സരങ്ങള്‍ ഒഴിവാക്കുന്ന കളിക്കാര്‍ക്ക് ഫോര്‍മാറ്റിനോട് ആര്‍ത്തിയില്ലായിരിക്കാം എന്ന് ആരെയും പേരെടുത്തു പറയാതെ ഗവാസ്‌കര്‍ പറഞ്ഞു.

അവന്‍ പറഞ്ഞത് ശരിയാണ്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നവരെ പരിഗണിക്കണം. വര്‍ഷങ്ങളായി ഞാന്‍ ഇത് പറയുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് കാരണം കളിക്കാര്‍ അംഗീകരിക്കപ്പെടുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് കാരണം അവര്‍ പണവും പ്രശസ്തിയും നേടുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനോട് അല്‍പ്പം വിശ്വസ്തത കാണിക്കൂ. നിങ്ങള്‍ തന്ത്രങ്ങള്‍ കാണിക്കുകയാണെങ്കില്‍, രോഹിതിന്റെ പ്രസ്താവന അര്‍ത്ഥവത്താണ്-  ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.