വിരാട് കോഹ്ലി കളിക്കാതെയിരുന്നത് നന്നായി, ഇല്ലെങ്കിൽ എനിക്ക് പണി കിട്ടിയേനെ: ശ്രേയസ് അയ്യർ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് വിജയം. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങി ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 249 വിജയലക്ഷ്യം 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്കായി ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി.

ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. താരം 96 പന്തില്‍ 14 ഫോറുകളോടെ 87 റണ്‍സെടുത്തു. ശ്രേയസ് അയ്യര്‍ 36 ബോളില്‍ രണ്ട് സിക്‌സിന്റെയും 9 ഫോറിന്റെയും അകമ്പടിയില്‍ 59 ഉം അക്‌സര്‍ പട്ടേല്‍ 47 ബോളില്‍ ഒരു സിക്‌സിന്റെയും ആറ് ഫോറിന്റെയും അകമ്പടിയില്‍ 52 ഉം റണ്‍സെടുത്തു.

കാൽമുട്ടിനു പരിക്കേറ്റതിനെ തുടർന്നു വിരാട് കോഹ്ലി ആദ്യ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. തുടർന്നാണ് ശ്രേയസ് അയ്യരിന് അവസരം ലഭിച്ചത്. നാളുകൾക്ക് ശേഷമാണ് ശ്രേയസ് ഇന്ത്യൻ ടീമിലേക്ക് തിരികെ എത്തുന്നത്. തിരിച്ച് വരവ് ഗംഭീരമാക്കിയ ശ്രേയസ് തനിക്ക് കിട്ടിയ അവസരം എങ്ങനെ വന്നു ചേർന്നു എന്നതിനെ കുറിച്ച് സംസാരിച്ചു.

ശ്രേയസ് അയ്യർ പറയുന്നത് ഇങ്ങനെ:

“അതൊരു രസകരമായ കഥയാണ്. ഇന്നലെ രാത്രി ഞാന്‍ ഒരു സിനിമ കാണുകയായിരുന്നു. അപ്പോഴാണ് ക്യാപ്റ്റന്‍ രോഹിത്തിന്റെ ഒരു കോള്‍ വന്നത്. വിരാടിന്റെ കാല്‍മുട്ടിന് പരിക്കാണെന്നും അതുകൊണ്ട് നിങ്ങള്‍ക്ക് കളിക്കാമെന്നും രോഹിത് പറഞ്ഞു. ആദ്യ മത്സരത്തില്‍ കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും അവസരത്തിനായി ഞാൻ തയ്യാറായിരുന്നു” ശ്രേയസ് അയ്യർ പറഞ്ഞു.

Read more