ബുംറയും ശ്രേയസും ഹാർദിക്കും എല്ലാം മാസായി തിരിച്ചുവന്നു, എന്നാൽ അവന്റെ തിരിച്ചുവരവാണ് കൂടുതൽ ഹൃദ്യമായത്; തെറ്റിദ്ധരിച്ചതിന് മാപ്പ്; ഇന്ത്യൻ താരത്തോട് പ്രതികരണവുമായി മുഹമ്മദ് കൈഫ്

2023ലെ ഐസിസി ലോകകപ്പിൽ തന്റെ സംശയങ്ങളും തെറ്റിദ്ധാരണകളും തെറ്റാണെന്ന് തെളിയിച്ചതിന് കെഎൽ രാഹുലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ആറ് മാസത്തോളം ടീമിന് പുറത്തായിരുന്നു രാഹുൽ. പരിക്കിന് ശേഷം രാഹുൽ തിരിച്ചെത്തിയപ്പോൾ ലോകകപ്പ് ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയതിന് എതിരെ വലിയ രീതിയിൽ ചർച്ചകൾ ഉണ്ടായിരുന്നു. പരിക്കിന് ശേഷം തിരിച്ചെത്തുന്ന താരത്തിന് യാതൊരു ഇമ്പാക്റ്റും ഉണ്ടാക്കാൻ സാധിക്കില്ല എന്ന് പലരും പറഞ്ഞെങ്കിലും താരം മികച്ച പ്രകടനമാണ് നടത്തിയത്.

കൈഫ് പറയുന്നത് ഇങ്ങനെ

“ബുംറയെക്കാൾ കെഎൽ രാഹുലിന്റെ തിരിച്ചുവരവാണ് ഹൃദ്യമായത്. ബാറ്റിംഗ് നിരയിൽ അദ്ദേഹത്തിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു, അദ്ദേഹത്തിന്റെ കീപ്പിംഗിനെക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നു. വേഗമേറിയ സെഞ്ച്വറി, മികച്ച ക്യാച്ചുകൾ, മികച്ച സമീപനം ഈ ലോകകപ്പിൽ രാഹുൽ നിറഞ്ഞു നിന്നു. തോൽവികളിൽ തളരുന്നവർക്ക് മാതൃകയാകയാണ് രാഹുൽ.” മുഹമ്മദ് കൈഫ് എക്‌സിൽ കുറിച്ചു.

മറുവശത്ത്, ജസ്പ്രീത് ബുംറ ആഗോള ടൂർണമെന്റിൽ 17 വിക്കറ്റുകൾ വീഴ്ത്തി. നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ഒരു വർഷത്തേക്ക് അദ്ദേഹത്തിന് ക്രിക്കറ്റ് നഷ്ടമായി. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ വിദഗ്ധരുടെ നിരീക്ഷണത്തിൽ ഒരു നീണ്ട പരിശീലന പദ്ധതിക്ക് ശേഷമാണ് ടീമിൽ എത്തിയത്.

ഏകദിന ലോകകപ്പിന്റെ ഒന്നാം സെമി ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ലീഗ് ഘട്ടത്തില്‍ ഒമ്പത് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമിയിലേക്കെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ ആത്മവിശ്വാസം രോഹിത്തിനും സംഘത്തിനുമുണ്ടാവും. നെറ്റ് റണ്‍റേറ്റില്‍ പാകിസ്ഥാനെ മറികടന്ന് നാലാം സ്ഥാനക്കാരായാണ് കിവീസ് സെമിയില്‍ കടന്നിരിക്കുന്നത്. എന്നാല്‍ ഇന്ത്യക്കെതിരായ നേര്‍ക്കുനേര്‍ കണക്കിന്റെ ആത്മവിശ്വാസം ന്യൂസിലന്‍ഡിനുണ്ട്.