ഓസീസില്‍ ബ്രാഡ്മാന്‍ രണ്ടാമന്റെ ഉദയം, വിശ്വസിക്കാനാകാതെ ക്രിക്കറ്റ് ലോകം

ന്യൂസിലന്‍ാഡിനെതിരെ മൂന്നാം ടെസ്റ്റിലും സെഞ്ച്വറിയുമായി ബാറ്റിംഗ് തുടരുന്ന ഓസ്‌ട്രേലിയന്‍ യുവതാരം മാര്‍നുസ് ലബുഷാരെയെ രണ്ടാം ബ്രാഡ്മാന്‍ എന്ന് വിശേഷിപ്പിച്ച് ക്രിക്കറ്റ് ലോകം. ഇതോടെ 2020ലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയ്ക്കും ഉടമായായി മാറി ലബുഷാരെ.

പാകിസ്ഥാനും ന്യൂസിലന്‍ഡിനുമെതിരായി ബാറ്റ്‌ചെയ്ത കഴിഞ്ഞ ഏഴ് ഇന്നിംഗ്‌സുകളില്‍ നാലിലും ലബുഷാരെ സെഞ്ച്വറി നേടിയിരുന്നു. രണ്ട് ഇന്നിംഗ്‌സുകളില്‍ ലബുഷാരെ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി.

ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 14ാം ടെസ്റ്റ് മാത്രം കളിയ്ക്കുന്ന ഈ 25കാരന്റെ പേരില്‍ നാല് സെഞ്ച്വറികള്‍ ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞു. 2109ല്‍ ടെസ്റ്റില്‍ ഏറ്റവും അധികം റണ്‍സ് സ്‌കോര്‍ ചെയ്തതും ലബുഷാരെ ആയിരുന്നു. സൂപ്പര്‍ താരം സ്മിത്തിനേയും കോഹ്ലിയേയും എല്ലാം പിന്തള്ളിയായിരുന്നു ലബുഷാരയുടെ ഈ നേട്ടം.

ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടെസ്റ്റിലെ ആദ്യ ദിനം 130 റണ്‍സുമായി ബാറ്റിംഗ് തുടരുകയാണ് ഈ ഓസീസ് താരം. 210 പന്തില്‍ 12 ഫോറും ഒരു സിക്‌സും സഹിതമാണ് ലബുഷാരെ 130 റണ്‍സ് എടുത്തത്. ലബുഷാരയെ കൂടാതെ സ്മിത്ത് അര്‍ധ സെഞ്ച്വറി നേടി. 63 റണ്‍സാണ് സ്മിത്ത് സ്വന്തമാക്കിയത്. ഇരുവരുടേയും മികവില്‍ ആദ്യ ദിനം ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സ് എടുത്തിട്ടുണ്ട്.

നേരത്തെ പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ 185 റണ്‍സ് നേടിയ ലബുഷാരെ രണ്ടാം ടെസ്റ്റില്‍ 162 റണ്‍സും എടുത്തു. ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ 143 റണ്‍സുമായി സെഞ്ച്വറി ആവര്‍ത്തിച്ച താരം രണ്ടാം ഇന്നിംഗ്‌സില്‍ 50 റണ്‍സെടുത്ത് പുറത്തായി. രണ്ടാം ടെസ്റ്റില്‍ 63, 19 എന്നിങ്ങനെയായിരുന്നു ലബുഷാരയുടെ സ്‌കോര്‍.